ചരിത്രം കുറിച്ച ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ച്പാഡ് നിർമിച്ച കമ്പനിയിലെ ടെക്നീഷ്യൻ ജീവിക്കുന്നത് റാഞ്ചിയിലെ വഴിയരികിൽ ഇഡ്ഡലി വിറ്റ്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്നിന്റെ ഫോർഡിങ് പ്ലാറ്റ്ഫോമും പേടകത്തിന്റെ സ്ലൈഡിങ് വാതിലും നിർമിച്ചത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എച്ച്ഇസി (ഹെവി എൻജിനീയറിങ് കോർപ്പറേഷൻ ലിമിറ്റഡ്) എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ടെക്നീഷ്യൻ ആയിരുന്ന ദീപക് കുമാർ ഉപ്റാറിയ ആണ് ഇപ്പോൾ റാഞ്ചിയിലെ ധുർവ മേഖലയിലെ പഴയ നിയമസഭാ മന്ദിരത്തിന് എതിർവശത്ത് ഇഡ്ഡലി വിൽക്കുന്നത്. ശമ്പളം ലഭിക്കുന്നില്ല എന്നതാണ് ഇഡ്ഡലി വിറ്റ് പണം സമ്പാദിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
എച്ച്ഇസി 18 മാസമായി ദീപക്കിന് ശമ്പളം നൽകുന്നില്ലെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീപക്കിന് മാത്രമല്ല, പല ജീവനക്കാർക്കും എച്ച്ഇസി ശമ്പളം നൽകിയിട്ടില്ലെന്നും പലരും പ്രതിഷേധം നടത്തി വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 18 മാസമായി കമ്പനിയിലെ 2,800 ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ എച്ച്ഇസിയിലെ ജോലിയും കടയിലെ ഇഡ്ഡലി വിൽപ്പനയും ഒരുമിച്ചു കൊണ്ടുപോകുകയാണ് ദീപക്. ജോലിക്കു പോകുന്നതിനു മുന്പ് രാവിലെ ഇഡ്ഡലി വിൽപ്പന നടത്തും. ഉച്ചയ്ക്കു ശേഷമാണ് ജോലിക്കു പോകുക. വൈകുന്നേരം തിരിച്ചെത്തി വീണ്ടും ഇഡ്ഡലി വിൽക്കാൻ കട തുറക്കും. ഇതിന് ശേഷമേ വീട്ടിലേക്കു മടങ്ങുകയുള്ളൂ. പട്ടിണി കിടക്കുമെന്ന സാഹചര്യം വന്നപ്പോഴാണ് ഇത്തരമൊരു സാധ്യത ആലോചിച്ചത്. ഭാര്യ നന്നായി ഇഡ്ഡലി ഉണ്ടാക്കും. ഒരു ദിവസം ഇഡ്ഡലി വിറ്റ് 300–400 രൂപ നേടാറുണ്ട്. 50–100 രൂപ വരെ ലാഭമുണ്ടാക്കും. ഈ പണം കൊണ്ടാണ് ഇപ്പോൾ വീട് നടത്തിക്കൊണ്ടുപോകുന്നത്’’ – ദീപക് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ ഹാർഡ ജില്ലയിലെ വ്യക്തിയാണ് ദീപക്ക്. 2012ൽ സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് 8,000 രൂപയ്ക്ക് എച്ച്ഇസിയിൽ അദ്ദേഹം ജോലിക്കു ചേർന്നത്. സ്കൂളിൽ പോകുന്ന രണ്ട് പെൺമക്കളുണ്ട്. എന്നാൽ ഈ വർഷം ഇതുവരെ സ്കൂൾ ഫീസ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. അധ്യാപകർ കുട്ടികളോട് ക്ലാസ് മുറിയിൽ തന്നെ ഇക്കാര്യം ചോദിച്ചു നാണം കെടുത്താൻ തുടങ്ങി. അവർ കരഞ്ഞുകൊണ്ടാണ് വീട്ടിൽവരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.