മൺമറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തിൽ ഉൾപ്പെടുത്തരുതെന്ന അഭ്യർഥനയുമായി ചാണ്ടി ഉമ്മൻ. പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീർന്നിട്ടില്ല. അദ്ദേഹത്തെക്കുറ്റിച്ച് ഒന്ന് ഓർക്കാൻപോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. പിതാവിനെക്കുറിച്ച് ആര് എന്തു പറഞ്ഞാലും പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു മാത്രമാണ് അഭ്യർഥനയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. എൽഡിഎഫ് സ്ഥാനാർഥിയായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നിബുവിനെ പരിഗണിച്ചിരുന്നതായി തനിക്കും കേട്ടറിവു മാത്രമേയുള്ളൂവെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണി എത്തിയേക്കുമെന്ന പ്രചാരണത്തെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും, ചാണ്ടി ഉമ്മൻ പ്രതികരിക്കാതെ മടങ്ങി.
‘ഇവിടെ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യം നിങ്ങൾക്കറിയാം. എന്റെ പിതാവിന്റെ ചടങ്ങു പോലും തീർന്നിട്ടില്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തെപ്പറ്റി ഒന്ന് ഓർക്കാൻ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല. അതുകൊണ്ട്, ഞാൻ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങൾക്ക് ആരോടും യാതൊരു പ്രശ്നവുമില്ല. എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളിൽ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യർഥനയാണ് എനിക്കുള്ളത്. മൺപറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തിൽ ഉൾപ്പെടുത്തരുത്’- ചാണ്ടി ഉമ്മൻ പറഞ്ഞു.