രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് നിരോധിക്കുന്നത് ആഭ്യന്തര മന്ത്രാലയം ചർച്ച ചെയ്തതായി സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും വിളിച്ച യോഗത്തിലാണ് വിഷയം ചർച്ചയായത്. ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണം എന്ന് മുൻപ് തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരസംഘനയാണെന്നാണ് സിദ്ദിഖ് കാപ്പൻ്റെ കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാർ കോടതിയിൽ അറിയിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം കേന്ദ്രം വൈകാതെ എടുക്കുമെന്നാണ് സൂചന.
ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ ഇന്ന് പുലർച്ചെ രാജ്യവ്യാപക റെയ്ഡും അറസ്റ്റും നടത്തിയത്. പതിനൊന്ന് സംസ്ഥാനങ്ങളിൽ നിന്നും 106 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പുലർച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷൻ പലയിടത്തും സംസ്ഥാന സർക്കാരുകളെ അറിയിക്കാതെയാണ് എൻഐഎ നടപ്പാക്കിയത്. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കി എൻഐഎ ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തുകയായിരുന്നു. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറ് കൺട്രോൾ റൂമുകൾ തുറന്നിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നിരീക്ഷണത്തിലായിരുന്നു ഓപ്പറേഷൻ എന്നാണ് സൂചന. അജിത് ഡോവലും എൻഐഎ ഡിജി ദിൻകർ ഗുപ്തയും അമിത് ഷായെ വിവരം ധരിപ്പിച്ചിരുന്നു.