സലൂണുകൾ മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർക്ക്. ഇടയ്ക്കിടെ മുടിയും താടിയുമെല്ലാം വെട്ടേണ്ടതായി വരുമ്പോൾ നല്ലൊരു തുക അതിന് വേണ്ടി മാത്രമായി മാറ്റിവെയ്ക്കേണ്ടതായും വരും. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിലവാരമുള്ള സലൂണുകളിൽ വലിയ തുകയാണ് ഇവയ്ക്കായി പലപ്പോഴും മുടക്കേണ്ടിവരുന്നത്. അതിനാൽ പലരും താടിയും മുടിയും വെട്ടുന്നത് സ്വന്തമായാണ്. അത്തരക്കാർക്കിടയിൽ ഇപ്പോൾ ട്രെന്റിങ് ആയി മാറിയിരിക്കുകയാണ് യുഎഇയിലെ ‘ബജറ്റ് ജെന്റ്സ് സലൂൺ’.
അഷ്റഫ് അൽ തവാഫി എന്ന കശ്മീർ സ്വദേശിയാണ് ഗ്രൂപ്പിന്റെ ഉടമ. മൂന്ന് മാസം മുൻപാണ് ബജറ്റ് ഹെയൽ സലൂണിന് യുഎഇയിൽ തുടക്കം കുറിച്ചത്. വെറും അഞ്ച് ദിർഹത്തിനാണ് (113 രൂപയോളം) ഇവിടെ മുടി മുറിച്ച് നൽകുന്നത്. തലയിൽ ഓയിൽ മസാജിനും ഇതേ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ, ഫേഷ്യലിന് 10 ദിർഹം നൽകണം. സംഭവമറിഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തിത്തുടങ്ങിയതോടെ കടയിൽ നല്ല തിരക്കുമാണ്. ഇതോടെ തന്റെ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുടെ എണ്ണം വർധിപ്പിക്കുകയാണ് അഷ്റഫ്. ദുബായിൽ മാത്രം ഇവർക്ക് 20 ബ്രാഞ്ചുകളാണുള്ളത്. എല്ലായിടത്തും വ്യത്യസ്ത പേരുകളിലാണ് കടകൾ നടത്തുന്നതെങ്കിലും നിരക്കിൽ വ്യത്യാസമൊന്നും ഇല്ല.
രാവിലെ 6 മുതൽ അർധരാത്രി 12 വരെയാണ് സലൂണുകളുടെ പ്രവർത്തന സമയം. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമാണ് ഫേഷ്യലിനും മറ്റുമുള്ള ഉല്പന്നങ്ങൾ സലൂണിലേയ്ക്ക് എത്തിക്കുന്നത്. അതിനാൽ അവയുടെ ഗുണനിലവാരത്തിൽ ആർക്കും സംശയം വേണ്ടെന്നാണ് അഷ്റഫ് പറയുന്നത്. കുറഞ്ഞ തുകയാണ് ഈടാക്കുന്നതെന്ന് കരുതി സലൂണിന്റെ നിലവാരത്തിലും സേവനമികവിലും ഒരു വിട്ടുവീഴ്ചയും നടത്താൻ അഷ്റഫ് തയ്യാറല്ല. സാധാരണക്കാർക്ക് ഉപകാരപ്രദമായ വിധത്തിൽ ഇത്തരത്തിലുള്ള ബജറ്റ് ജെൻ്റ്സ് സലൂണുകൾ യുഎഇയിൽ എല്ലായിടത്തും സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടുപോകുന്നത്.