പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലി രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് എതിരെ ബിജെപി. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടാണ് ബിജെപി രംഗത്ത് വന്നത്. രാജ്യം പുരോഗതി കൈവരിക്കുന്ന സമയത്ത് രാഹുൽ ഗാന്ധി ഒരു ദുഃശ്ശകുനമായി വരികയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്യത്ത് ഏതൊരു ചരിത്ര നിമിഷം ഉണ്ടാകുമ്പോഴും ഗാന്ധി ‘നെഞ്ചിൽ അടിക്കാൻ തുടങ്ങും. Bഎന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?. രാജ്യം പുരോഗമിക്കുന്ന , ശുഭമുഹൂർത്തങ്ങളിൽ എല്ലാം രാഹുൽ ഗാന്ധി ഒരു ദുഃശ്ശകുനമായി വരുന്നു. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ ക്ഷേത്രമായി മാറുന്ന ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്യാനാവാത്ത ഇടുങ്ങിയ ചിന്തയാണ് രാഹുൽ ഗാന്ധിയ്ക്കുള്ളത് എന്നും ഭാട്ടിയ പറഞ്ഞു.
അതേസമയം പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. ‘പാർലമെന്റ് മന്ദിരം റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പരമോന്നത നിയമ നിർമ്മാണ സ്ഥാപനമാണ്. ഇന്ത്യൻ രാഷ്ട്രപതിയാണ് അതിന്റെ പരമോന്നത ഭരണഘടനാ അധികാരം കയ്യാളുന്നത്. അദ്ദേഹം മാത്രമാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും എല്ലാ പൗരന്മാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്ന സ്ഥാനം വഹിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പൗരൻ. പുതിയ പാർലമെന്റ് മന്ദിരം ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുന്നതാണ് എന്നും ഖാർഗെ ട്വീറ്റ് ചെയ്തു.