അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി റജിസ്ട്രേഷൻ ചെയ്തു നൽകിയത്.
സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രർ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് അദ്ദേഹം.
കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്. ‘എന്റെ കുടുംബസ്വത്തിൽ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ്‘‘ സുധിക്കായി നൽകിയതെന്ന് ബിഷപ് നോബിൾ ഫിലിപ്പ് പറഞ്ഞു.എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്. വീടു പണി ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും ഇതൊന്നും കാണാൻ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമെന്നും സുധിയുടെ ഭാര്യ രേണു പറഞ്ഞു.