ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്‍ കോലാഹലമേട്ടിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ഡിടിപിസിയുടെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുക. 40 മീറ്ററാണ് സമുദ്ര നിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ഈ ചില്ലുപാലത്തിന്റെ നീളം.
ഒരേ സമയം 15 പേര്‍ക്ക് ഈ പാലത്തിൽ കയറാം. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെയാണ് ഇവിടെ നില്ക്കാന് അനുവദിക്കുകയുള്ളു. പ്രായഭേദമന്യേ 500 രൂപയാണ് ഫീസായി ഈടാക്കുന്നത്. തിരക്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ചില്ലു പാലം കൂടാതെ സ്കൈ സൈക്ലിങ്, ആകാശ ഊഞ്ഞാല്, സ്കൈ റോളര്‍, ഫ്രീഫാള്‍, റോക്കറ്റ് ഇജക്ടര്‍, ജൈന്റ് സ്വിങ്, സിപ് ലൈന്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്ക്കാണ് വാഗമണില്‍ അവസരം ഒരുക്കുന്നത്. ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചിരിക്കുന്നത്. 120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്. ജര്‍മനിയില്‍ നിന്നാണ് നിര്‍മാണത്തിനാവശ്യമായ ഗ്ലാസ് എത്തിച്ചത്.