യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നൽകിയ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ് അയച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) നോട്ടീസയച്ചത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ല എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ജനുവരി 14ന് ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം മൂടൽ മഞ്ഞിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയിരുന്നു. മുംബൈയിൽ വിമാനമിറങ്ങിയതിനു പിന്നാലെ യാത്രക്കാർ നിലത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ സംഭവം വിവാദമായി. ഇതിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ വിശദീകരണം തേടി ഇൻഡിഗോയ്ക്കും മുംബൈ എയർപോർട്ടിനും ബിസിഎഎസും കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.