ഇനിയുള്ള ഒരാഴ്ച ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായ എജുക്കേഷൻ സിറ്റിയിലെത്തുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് മനുഷ്യനിയന്ത്രണമില്ലാതെ തനിയെ നീങ്ങുന്ന കുട്ടി ബസുകളായിരിക്കും. പരിസ്ഥിതി സൗഹൃദ ഗതാഗതപദ്ധതിയുടെ ഭാഗമായി ഖത്തർ ഗതാഗത മന്ത്രാലയവും മുവാസലാത്തും ചേർന്ന് അവതരിപ്പിച്ച ഈ ഓട്ടോണമസ് ഇലക്ട്രിക് ബസുകളുടെ പരീക്ഷണയോട്ടത്തിന് എജുക്കേഷൻ സിറ്റിയിൽ തുടക്കമായി.
ഇ-ബസ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനും അടുത്തറിയാനും അവസരമൊരുക്കിക്കൊണ്ടാണ് ഒരാഴചത്തെ ഡെമോ സർവിസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ച വരെ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി മുതൽ എജുക്കേഷൻ സിറ്റിക്കുള്ളിൽ ഇ-ബസിന്റെ സർവിസ് ലഭ്യമാണ്. ഖത്തർ നാഷണൽ ലൈബ്രറി മെട്രോ സ്റ്റേഷനും നോർത് വെസ്റ്റേൺ യൂനിവേഴ്സിറ്റിക്കു മിടയിൽ ഒമ്പത് സ്റ്റോപ്പുകളിൽ ബസ് നിർത്തും. എജുക്കേഷൻ സിറ്റിയിലെത്തുന്നവർക്ക് ബസിൽ കയറാനും നിരത്തിലെ ഭാവി ഗതാഗത മാർഗമായ ഓട്ടോണമസ് ഇ- ബസിനെ പരിചയപ്പെടാനും ഇതുവഴി സാധിക്കും. ഏറെ പരീക്ഷണ ഓട്ടങ്ങൾക്കും പരിശോധനകൾക്കും ഒടുവിലാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഇ- ബസ് ഇപ്പോൾ റോഡിൽ എത്തിച്ചിരിക്കുന്നത്.
ലോകകപ്പ് ഫുട്ബാളിന് മുമ്പുതന്നെ വിവിധ ഘട്ടങ്ങളിലായി ഓട്ടോ ഇ-ബസ് പരീക്ഷണമെന്ന രീതിയിൽ സർവീസ് നടത്തിയിരുന്നു. ബസിന്റെ സാങ്കേതിക വശങ്ങളും, പരിസ്ഥിതി സംരക്ഷണത്തിലെ സംഭാവനകളെ കുറിച്ച് ചോദിച്ചറിയാനുമെല്ലാം ബസിനൊപ്പം വിദഗ്ധ സംഘവും സഞ്ചരിക്കുന്നുണ്ട്. സീറോ കാർബൺ ബഹിർഗമനമാണ് ബസിെൻറ മറ്റൊരു പ്രത്യേകത. പൂർണമായും ക്ലീൻ ഇലക്ട്രിക് എനർജിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ബസുകളാണിവ. പൂർണമായും ഇലക്ട്രിക് ഗതാഗത സംവിധാനം എന്നതിലേക്കുള്ള മാറ്റത്തിലെ നിർണായക ചുവടുവെപ്പാണിതെന്ന് ഗതാഗത മന്ത്രാലയം പൊതുഗതാഗത വിഭാഗം പ്രോജക്ട് മാനേജർ മിസ്നദ് അൽ മിസ്നദ് പറഞ്ഞു.
കുറഞ്ഞ ഇന്ധന ഉപഭോഗം, റോഡിലെ അപകടങ്ങൾ കുറക്കുക, കാർബൺ പുറന്തള്ളൽ കാരണമുള്ള അന്തരീക്ഷ മലിനീകരണം, ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ പദ്ധതികളുടെ തുടർച്ചയാണ് ഓട്ടോണമസ് ഇ- ബസ് സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പുറമെ, എല്ലാ വിഭാഗം ജനങ്ങൾക്കും സേവന മേഖലകൾക്കും ഉപയോഗപ്പെടുന്ന വിവിധ പദ്ധതികൾ ഒരുങ്ങുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ഡ്രൈവറില്ലാ വാഹനമാണെങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാനായി ഒരു ഡ്രൈവർ എപ്പോഴും വാഹനത്തിലുണ്ടാകും. റഡാറുകളും, ലിഡാർ സംവിധാനങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യയിലെ കാമറകളും ഉൾപ്പെടുന്നതാണ് ഇ-ബസുകൾ. മാത്രമല്ല, സഞ്ചാരപാതയിൽ ക്യാമറയും റഡാറും ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ തടസ്സങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് യാത്ര സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സജ്ജീകരണം. 250 മീറ്റർ ദൂരക്കാഴ്ച പിടിച്ചെടുക്കാനാവുന്നതാണ് ബസിനകത്തെ ക്യാമറകൾ. മിനിബസിൽ എട്ടുപേർക്ക് യാത്രചെയ്യാൻ കഴിയും. മണിക്കൂറിൽ 25 കി.മീറ്ററാണ് ഈ ബസിന്റെ വേഗം. ഒന്നരമണിക്കൂറിൽ ഫുൾ ചാർജ് ചെയ്യപ്പെടുന്ന ബാറ്ററിയിൽ 100കി.മീ വരെ ഓടാൻ കഴിയും.