കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ലോറിയും മൃതദേഹവും ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ച് അർജുന്റെ സഹോദരി അഞ്ജു. അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നതെന്നും കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തുവെന്നും അഞ്ജു പറഞ്ഞു.
‘അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നത്. കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. ആദ്യം തന്നെ സഹായിച്ചത് എം.കെ.രാഘവൻ എംപിയാണ്. സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. കർണാടക എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്. ഡ്രഡ്ജിങ് സാധ്യമാക്കാൻ കെ.സി.വേണുഗോപാലും എം.കെ.രാഘവനും നേരിട്ട് സമ്മർദ്ദം ചെലുത്തി.
കുടുംബത്തിന് വേണ്ടി ജിതിനാണ് എല്ലാം ചെയ്തത്. മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങൾ ചെയ്തു. അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിച്ചു. എല്ലാവർക്കും ഉത്തരം കിട്ടി. ലോറി കണ്ടെത്തുമെന്നും അതിന് സമയമെടുക്കുമെന്നും കാർവാർ എസ്.പി കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു’ എന്നാണ് അഞ്ജു പറഞ്ഞത്.
അതേസമയം, അർജുന്റെ ഡിഎൻഎ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ഇന്ന് മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.