തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളതെന്നാണ് കുറച്ച് മണിക്കൂറുകൾക്ക് മുൻപ് റേഡിയോ കോളറിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ. എന്നാൽ തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ തിരികെ വീണ്ടും കേരളത്തിലെ വനമേഖലയിലേക്ക് മടങ്ങുന്നുവെന്ന് സൂചന.
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കഴിഞ്ഞ ദിവസം തുറന്നുവിട്ട സ്ഥലത്തിന് മൂന്ന് കിലോമീറ്റർ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേർത്ത വെള്ളം വച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന സിഗ്നൽ തമിഴ്നാട് മേഖലയിലെ വണ്ണാത്തിപ്പാറയിൽ നിന്നാണ്. ഇതാണ് കേരളത്തിലെ വനമേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന നിഗമനത്തിലെത്തിയത്.
ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് അരികൊമ്പൻ പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി ചിന്നക്കനാലിൽ എത്തിയ നാല് കുങ്കി ആനകൾ മടങ്ങി .