ഖത്തറിന്റെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായ അൽ ഖരാസ സോളർ പവർ പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ കാർബൺ പ്രസരണം 26,000 ദശലക്ഷം മെട്രിക് ടൺ കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്. മുൻ ഊർജ-വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മരുഭൂമിയുടെ കാലാവസ്ഥയിൽ സുസ്ഥിര ഊർജ-ജല-പരിസ്ഥിതി ശൃംഖല സംബന്ധിച്ച മൂന്നാമത് രാജ്യാന്തര സമ്മേളനത്തിലാണ് അൽ ഖരാസ സോളർ പവർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. അൽ ഖരാസ പ്ലാന്റിന്റെ ആദ്യ വർഷത്തെ പ്രവർത്തനത്തിലൂടെ 20 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്പാദനമായിരുന്നു ലക്ഷ്യം.
രാജ്യത്തെ ഏറ്റവും വലിയ 800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം ചെയ്തത്. സുസ്ഥിര ഊർജ വികസനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് അൽ ഖരാസ സോളർ പവർ പ്ലാന്റിലൂടെ തുറന്നുകാണിക്കുന്നതെന്നും ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സദ വ്യക്തമാക്കി.