കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി ഉത്തരവ് വന്നു. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കാണ് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയത്. ആർ ടി പി സിആർ ഫലം എയർ സുവിധ ആപ്പിൽ അപ്ലോഡ് ചെയ്യണം. യാത്ര തിരിക്കും മുമ്പാണ് അപ്ലോഡ് ചെയ്യേണ്ടത്. ഈ ഉത്തരവ് ജനുവരി ഒന്നു മുതൽ നടപ്പിലാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
രോഗലക്ഷണം ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നടത്തിവരികയാണ്. പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഈ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്.
ജനിതക ശ്രേണീകരണത്തിന്റെ ഫലം കൂടി അറിഞ്ഞശേഷം അടുത്ത 40 ദിവസം രാജ്യത്ത് നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ കരുതുന്നു. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.