അഭിഭാഷകയായ ഐശ്വര്യയുടെ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പണത്തോട് അത്യാര്‍ത്തിയായിരുന്നു ഭർത്തവാ കണ്ണന് നായര്‍ക്കെന്ന്, മരിച്ച ഐശ്വര്യയുടെ സഹോദരന് അതുല്‍ വെളിപ്പെടുത്തി.നിസാര പ്രശ്നങ്ങൾക്കായിരുന്നു സഹോദരിക്കേറ്റവുമധികം മർദ്ദനമേറ്റതെന്ന് അതുൽ ഓർക്കുന്നു.
കടയില്‍ സാധനം വാങ്ങാനുള്ള സഞ്ചി കീറിയതിന്, പൊരിക്കാനുള്ള മീന്‍ വരഞ്ഞത് ശരിയാകാഞ്ഞതിന്, നനഞ്ഞ തുണി കട്ടിലില്‍ ഇട്ടതിന്, ബന്ധുവീട്ടില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചതിന് ഒക്കെയാണ് ഐശ്വര്യയെ കണ്ണന് ഉപദ്രവിച്ചതെന്ന് അതുൽ പറയുന്നു. ഐശ്വര്യ ജോലിക്ക് പോകുന്നതും കണ്ണന് എതിര്‍ത്തിരുന്നതായി ഐശ്വര്യയുടെ അമ്മ ഷീല പറഞ്ഞു.
എൽഎൽഎം കഴിഞ്ഞ് കടയ്ക്കൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു 26 വയസുള്ള ഐശ്വര്യ ഉണ്ണിത്താൻ .ഐശ്വര്യയെ ഈ മാസം 15നാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ ഡയറിക്കുറിപ്പും ആത്മഹത്യാ കുറിപ്പും പരിശോധിച്ച പൊലീസ് ഭർത്താവ് കണ്ണൻ നായര തിങ്കളാഴ്ച അറസ്റ്റ് ചെയ്തതിരുന്നു.
മൂന്നു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെയുണ്ടായ പരിചയമാണ് വിവാഹത്തിലെത്തിയത്. സ്ത്രീധനം നൽകിയിരുന്നതായി അതുൽ പറഞ്ഞു. നിസ്സാര കാരണം പറഞ്ഞു കണ്ണൻ പലതവണ മർദിക്കുന്നത് തുടർന്നതോടെ ഐശ്വര്യ സ്വന്തം വീട്ടിൽ പോയി ആറു മാസത്തോളം പിണങ്ങിക്കഴിഞ്ഞു. കൗൺസലിങ്ങിനു ശേഷമാണ് വീണ്ടും ഒരുമിച്ചു താമസിച്ചത്.
കുട്ടി ഉണ്ടായതോടെ പ്രശ്നങ്ങൾ തീരുമെന്നു കരുതിയെങ്കിലും വീണ്ടും പീഡനം തുടർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഒരാഴ്ച മുൻപ് മകൾ ജാനകിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ച ദിവസം അതുലും ബന്ധുക്കളും കണ്ണൻ നായരുടെ വീട്ടിൽ എത്തിയിരുന്നു. കുട്ടിയുടെ ചിത്രം എടുക്കാൻ സമ്മതിക്കാതെ കണ്ണൻ നായർ തടഞ്ഞതായും അതുൽ ആരോപിക്കുന്നു.
‘‘എന്റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിൻ്റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ. ആരോടും അയാൾക്ക് സ്നേഹമില്ല. സ്വന്തം സന്തോഷം മാത്രം. അയാൾ എൻ്റെ സന്തോഷം, സമാധാനം, ജീവിതം, മനഃസമാധാനം എല്ലാം നശിപ്പിച്ചു’’. ഐശ്വര്യ എഴുതിയ കുറിപ്പാണിത്.
ഐശ്വര്യ എഴുതിയ മൂന്നു ഡയറി ലഭിച്ചതായി പൊലീസ് പറയുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് കണ്ണൻ നായരുടെമേൽ ചുമത്തിയ കുറ്റം. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056