ഷാർജ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റ് (സിഎസ്ഡി) നടത്തിയ ഒരു സാമൂഹിക പരീക്ഷണത്തിൻ്റെ ഫലം ഇങ്ങനെ. 97 ശതമാനം കുട്ടികളും സൗജന്യ ഐസ്ക്രീമിനായി അപരിചിതരുടെ വാനിൽ കയറുമെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ റിപ്പോർട്ട് പുറത്തുവന്നത്.
കുടുംബങ്ങൾ തിങ്ങിനിറഞ്ഞ ഷാർജ എമിറേറ്റിലെ ക്ഷീഷാ പാർക്കിലാണ് പരീക്ഷണം നടത്തിയത്. അപരിചിതനായ ഒരു ഐസ്ക്രീം കച്ചവടക്കാരൻ തൻ്റെ ട്രക്കിൽ കയറുന്നതിന് പകരമായി സൗജന്യ ട്രീറ്റുകൾ വാഗ്ദാനം ചെയ്ത് കുട്ടികളെ സമീപിച്ചു. മിക്ക കുട്ടികളും മടികൂടാതെ ഓഫർ സ്വീകരിച്ചെന്ന് ഫലങ്ങൾ വെളിപ്പെടുത്തി.
പരീക്ഷണത്തിൽ പങ്കെടുത്ത 37 പേരിൽ ഒരാൾ മാത്രമാണ് ഒരു അപരിചിതനിൽ നിന്ന് സൗജന്യ ഐസ്ക്രീം സ്വീകരിക്കാൻ മടിച്ചത്. ബാക്കിയുള്ള 36 കുട്ടികളും അപരിചിതൻ്റെ ഓഫർ ഉടൻ സ്വീകരിച്ചു. അപരിചിതരുടെ അപകടം കണ്ടുപിടിക്കുന്നതിൽ മിക്ക കുട്ടികളും പരാജയപ്പെടുന്നതായാണ് സിഎസ്ഡി വിലയിരുത്തിയത്.
ഇത്തരം സാഹചര്യങ്ങളെ സുരക്ഷിതമായി നേരിടാൻ കുട്ടികളെ പരിശലിപ്പിക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് സിഎസ്ഡി ഡയറക്ടർ ഹനാദി അൽ യാഫി പറഞ്ഞു. കുട്ടികളിൽ ബോധവൽക്കരണം നടത്തുന്നതിനും വിദ്യാഭ്യാസ പരിപാടികൾ ശക്തിപ്പെടുത്തുന്നതിനും സഹകരിക്കാൻ രക്ഷിതാക്കളോടും അധ്യാപകരോടും വിശാലമായ സമൂഹത്തോടും വകുപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ, ശാരീരിക ഉപദ്രവം, ദുരുപയോഗം തുടങ്ങി കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെപറ്റിയും അപകടസാധ്യയേപ്പറ്റിയും വകുപ്പ് എടുത്തുകാണിച്ചു. ഇവ കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അക്കാദമിക് പ്രവർത്തനങ്ങളേയും സാമൂഹിക വികസനത്തെയും തടസ്സപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് സാഹചര്യത്തിലും യുഎഇയുടെ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ 800-700 സൂക്ഷിക്കാൻ രക്ഷിതാക്കളോടും കുട്ടികളോടും അതോറിറ്റി ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc