യുഎഇയിലെ വിവിധ സർക്കാർ സേവന കേന്ദ്രങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും സംബന്ധിച്ച റേറ്റിങ് റിപ്പോർട്ട് പുറത്തുവിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് റേറ്റിങ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. 124 സേവന കേന്ദ്രങ്ങളുടെ സ്റ്റാർ റേറ്റിങ്ങാണ് പുറത്തുവിട്ടത്.
ഏറ്റവും മികച്ച സേവനങ്ങൾ നൽകിയതിനുള്ള ആറ് സ്റ്റാർ റേറ്റിങ്ങും സ്വന്തമാക്കിയ ആറ് സേവന കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് സ്പോർട്സ് സെക്യൂരിറ്റി എന്നിവക്കൊപ്പം ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്ന് വീതം കേന്ദ്രങ്ങളാണ് ആറ് സ്റ്റാർ റേറ്റിങ്ങും നേടിയത്. കഴിഞ്ഞ തവണ നാല് സ്റ്റാർ റേറ്റിങ്ങിൽ നിന്നിരുന്ന അൽ ദഫ്രയിലെ ഐ.സി.പി കേന്ദ്രം ഇപ്രാവശ്യം ആറ് റേറ്റിങ്ങിലേയ്ക്ക് ഉയർന്നു.
കൽബ ആശുപത്രിയും റാസൽഖൈമയിലെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിൻ്റെ സേവന കേന്ദ്രവുമാണ് ഏറ്റവും കുറവ് റേറ്റിങ് നേടിയത്. അതിനാൽ കൽബ ആശുപത്രിയിലെ സേവന കേന്ദ്രം ഡയറക്ടറെ മാറ്റാനും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലിനോട് കൽബ ആശുപത്രിയിൽ ഒരു മാസം പ്രവർത്തിക്കാനും സേവനം മെച്ചപ്പെടുത്താനും ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചു.