വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ നെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു.
മലപ്പുറത്ത് ‘യൂത്ത് ഫെയ്സ്’, ‘ഫൈസ’, തുടങ്ങിയ ചർമം വെളുപ്പിക്കാൻ ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് നെഫ്രോടിക് സിൻഡ്രോം എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ഇതിൽ ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടർച്ചയായി ‘യൂത്ത് ഫെയ്സ്’ ഉപയോഗിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗം മേധാവി ഡോ പി എസ് ഹരി പറഞ്ഞു. ചർമ്മത്തിന് പെട്ടന്ന് തിളക്കമുണ്ടാകാൻ ഉപയോഗിക്കുന്ന ഇത്തരം ക്രീമുകളിൽ ലോഹമൂലകങ്ങൾ അമിതമായ അളവിൽ ഉള്ളതിനാൽ അത് രക്തത്തിൽ കലർന്ന് വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്തസമ്മർദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം ഇതാണ് നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥ.
മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. ‘യൂത്ത് ഫെയ്സ്’ എന്ന ക്രീമിൽ നിർമാതാക്കളുടെ വിവരങ്ങൾ നൽകിയിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ലെന്ന് കണ്ടെത്തി.