സൗദിയിൽ വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് 1,873 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. സർവീസിന് കാലതാമസം നേരിടൽ, റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ഒരു പരാതി മാത്രമാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ചത്. ഈ പരാതി നിശ്ചിത സമയത്തിനകം എയർപോർട്ട് അഡ്മിനിസ്ട്രേഷൻ പരിഹരിക്കുകയും ചെയ്തു.
ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്. ഒരു ലക്ഷം യാത്രക്കാർക്ക് 13 പരാതികൾ എന്ന കണക്കിലാണ് കഴിഞ്ഞ മാസം സൗദിയക്കെതിരെ ലഭിച്ചത്. ഇതിൽ 97 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഫ്ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 29 പരാതികൾ എന്ന കണക്കിലാണ് ലഭിച്ചത്. ഇതിൽ 98 ശതമാനത്തിനും പരിഹാരം കണ്ടു. ഫ്ളൈ അദീൽ കമ്പനിയാണ് മൂന്നാം സ്ഥാനത്ത്. കമ്പനിക്കെതിരെ ഒരു ലക്ഷം യാത്രക്കാരിൽ നിന്ന് 167 പരാതികൾ എന്ന തോതിലാണ് ലഭിച്ചത്. ഇതിൽ 96 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.