ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്സ് യോഗ്യത നേടി. ഏഷ്യന്‍ ഒളിമ്പിക് യോഗ്യത റൗണ്ടിന്റെ സെമിയില്‍ ഖസാക്കിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ചുകൊണ്ടാണ് വിനേഷ് പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി. 50 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിന്റെ ഈ അഭിമാന വിജയം. ബ്രിജ്ഭൂഷന് സിങ്ങിനേതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തി കൂടിയാണ് വിനേഷ് ഫോഗട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ ഒളിംപിക്സിനാണ് വിനേഷ് യോഗ്യത നേടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. റിയോ, ടോക്കിയോ ഒളിംപിക്സുകളിലും വിനേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
മീരാന്‍ ചിയോണിനെതിരായ ആദ്യ മത്സരത്തില്‍ വെറും ഒരു മിനിറ്റും 39 സെക്കന്‍ഡും കൊണ്ടാണ് വിനേഷ് വിജയമുറപ്പിച്ചത്. സെമിഫൈനലില്‍ ലോറ ഗനിക്കിസിക്കെതിരായി ശക്തമായ പ്രകടനം കാഴ്ചവച്ചുകൊണ്ട് വിനേഷ് മുന്നേറി. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലികും 76 കിലോഗ്രാമില്‍ റീതികയും ഫൈനലില്‍ എത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 53 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ആന്റി പംഗലും നേരത്തെ തന്നെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചിരുന്നു. എന്നാൽ ഒരു പുരുഷ ഗുസ്തിക്കാരനും ഇതുവരെ ക്വാട്ട നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മെയ് 9 മുതല്‍ തുര്‍ക്കിയില്‍ നടക്കുന്ന ലോക യോഗ്യതാ മത്സരത്തിലാണ് പാരീസ് ഗെയിംസ് ക്വാട്ട നേടാനുള്ള അവസാന അവസരം.