മലയാള സിനിമ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഒടിടിയുടെ വരവോടെ അന്യഭാഷ ചിത്രങ്ങളും പാൻ ഇന്ത്യൻ സിനിമകളും സ്വാധീനിക്കുന്നത് മലയാള സിനിമയെ വല്ലാതെ ബാധിക്കുമെന്ന് വിജയ് പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘നല്ല കഥകളുടെയും മികച്ച ഉള്ളടക്കങ്ങളുടെയും പേരിലാണ് മലയാള സിനിമ എക്കാലവും അറിയപ്പെട്ടത്. എന്നാൽ ഇന്ന് ഒടിടി-യുടെ വരവോടെ നിരവധി പാൻ ഇന്ത്യൻ, പാൻ സൗത്ത് സിനിമകൾ മലയാള സിനിമയെ സ്വാധീനിക്കുന്നുണ്ട്. ഇത് മലയാള സിനിമയെ വല്ലാതെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്’- വിജയ് ബാബു പറയുന്നു.
മുൻപ് രജനികാന്ത്, അല്ലു അർജുൻ, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവരുടെ ചിത്രങ്ങൾ മാത്രമായിരുന്നു അന്യഭാഷാ ചിത്രങ്ങളായി കേരളത്തിലെ തീയറ്ററുകളിൽ ഓടിയിരുന്നത്. എന്നാൽ ബാഹുബലിയുടെയും മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളുടെയും വളർച്ചയ്ക്ക് ശേഷം തുടരെ തുടരെ പാൻ ഇന്ത്യൻ സിനിമകൾ മലയാളത്തിൽ ഡബ്ബ് ചെയ്ത് മാസ്സ് റിലീസുകളായി തീയറ്ററുകളിൽ എത്തി. അതേസമയം ഇത്തരം ഉയർന്ന ബഡ്ജറ്റുള്ള സിനിമകളോട് കിടപിടിക്കാൻ മലയാളത്തിലും സമാനമായ മാസ്സ് മസാല ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതോടെ മലയാള സ്വത്വം ഉറങ്ങുന്ന ചെറിയ സിനിമകൾക്ക് തീയറ്ററിൽ സ്ഥാനം കിട്ടാതെ പോകുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
‘എന്നും സിനിമയെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള സംസ്ഥാനമാണ് കേരളം. ഇക്കൂട്ടത്തിൽ എങ്ങനെയും ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുള്ള നിരവധി നിർമ്മാതാക്കളും. പക്ഷെ ഇത് മലയാള സിനിമയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ചുരുങ്ങിയ സമയം കൊണ്ട് പരിമിതമായ സാഹചര്യങ്ങളിൽ ഹോംവർക്ക് തീരെയില്ലാത്ത നിർമിക്കുന്ന സിനിമകൾ മോശം ഫലം നൽകും. എന്നാൽ അടുത്ത രണ്ടോ മൂന്നോ വർഷങ്ങളിൽ ഈ സ്ഥിതി മാറി മികച്ച സിനിമകൾ മാത്രം പ്രേക്ഷരിൽ എത്തും’ വിജയ് ബാബു പറഞ്ഞു.
അതേസമയം മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളായ ‘ആട്’, ‘അടി കപ്യാരെ കൂട്ടമണി’, എന്നിവയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന വിവരവും വിജയ് ബാബു പങ്കുവെച്ചു. ഇന്നലെ തിയറ്ററുകളിലെത്തിയ ‘ഖൽബ്’ ആണ് വിജയ്യുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.