വളരെയധികം വിവാദങ്ങൾ സൃഷ്ടിക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ചിത്രമാണ് ‘ദി കേരള സ്റ്റോറി’. ചിത്രം 303.97 കോടി ഗ്രോസ് കളക്ഷൻ നേടി 2023 ലെ എട്ടാമത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രമായി മാറുകയും ചെയ്തു. ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇടുക്കി രൂപതയും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
അതേസമയം, കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെ ഇലക്ഷന് കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഡി.ഡി. നാഷണല്‍ ചാനലില്‍ ചിത്രം സംപ്രേക്ഷണം ചെയ്തു. ഇതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനിടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്‍. ‘ദി കേരള സ്റ്റോറി’
യെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സംവിധായകന് രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്കറിയാം, ‘ദി കേരള സ്റ്റോറി’ ഇന്ത്യന്‍ സിനിമയുടെ മിക്കവാറും എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ആഗോള തലത്തില്‍ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പര്‍ശിക്കുന്നുവെന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെയും വാദങ്ങളുമായി ആളുകള്‍ രംഗത്തുവരുന്നുണ്ട് എന്നും സംവിധായകൻ പറഞ്ഞു.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയിരുന്നു, ‘ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം, നേരത്തേ ‘ദി കേരള സ്റ്റോറി’യെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു. സിനിമ കാണാത്ത, എന്നാല്‍ അതിനെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി മാത്രം ഉപയോഗിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരുണ്ടെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യമെന്നും സുദീപ്തോ സെൻ പറഞ്ഞു.
‘ദയവു ചെയ്ത് ഈ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു സിനിമയെ ഒരിക്കലും ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ ഈ സിനിമ കാണാന്‍ ഒരിക്കല്‍ കൂടി എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. എല്ലാവരും കേരള സ്റ്റോറി കാണുക, നമ്മുടെ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്ക്കുക, നമ്മുടെ രാജ്യത്തിനെതിരായ ഭീകരതയ്ക്കെതിരെ ശക്തമായി സംസാരിക്കുക’- സുദീപ്തോ സെന്‍ കുറിച്ചു.