2023 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഫൈനലിൽ നിരാശയായിരുന്നു ഫലം. 6 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഇത്രയും മികച്ച ഫോമിൽ കളിച്ച മറ്റൊരു ലോകകപ്പ് ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാൻ സാധിക്കുന്ന മത്സരങ്ങളായിരുന്നു നടന്നത്. തുടക്കം മുതൽ അതിഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചും റെക്കോർഡുകൾ സൃഷ്ടിച്ചും മുന്നേറിയ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലിയാണ് ഈ വർഷത്തെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരത്തിന് അർഹനായത്.
മൂന്ന് സെഞ്ച്വറികളും ആറ് അർധ സെഞ്ച്വറികളുമടക്കം നേടിയ കോലി ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് സൃഷ്ടിച്ചത്. ലോകകപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു ടൂർണമെന്റിൽ 750 റൺസ് പിന്നിടുന്ന ആദ്യ താരം കൂടിയാണ് കോലി. ഇത്രയൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ച് ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയിൽ നിന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്കാരം സ്വീകരിക്കുമ്പോൾ കോലിയുടെ മുഖത്ത് നിരാശ മാത്രമായിരുന്നു നിഴലിച്ചിരുന്നത്.
ഫൈനലിൽ ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ടുനയിച്ചതും കോലിയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഇന്ത്യയുടെ നിര്‍ണായക സമയത്ത് കോലി പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. വിജയപ്രതീക്ഷ കൂടുതലായിരുന്നതുകൊണ്ടുതന്നെ തങ്ങളുടെ വീഴ്ചയുടെ ആധിക്യവും ഇന്ത്യൻ താരങ്ങളെ വളരെയധികം പ്രഹരമേൽപ്പിച്ചു എന്ന് വേണം പറയാൻ. അടുത്ത ലോകകപ്പിൽ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷ ബാക്കിയാക്കിയാണ് താരങ്ങൾ സ്റ്റേഡിയത്തോട് വിട പറഞ്ഞത്.