ക്രിക്കറ്റ് ആരാധകർക്ക് ഇനി ആവേശത്തിന്റെ നാളുകൾ. ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ അഹമ്മദാബാദിൽ തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ഇംഗ്ലണ്ട് – ന്യൂസീലൻഡ് മത്സരത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. നവംബർ 19നാണ് ഫൈനൽ പോരാട്ടം നടക്കുക.
11 വേദികളിലായി 45 മത്സരങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി നടത്തപ്പെടുക. നവംബർ 15ന് മുബൈയിലും 16ന് കൊൽക്കത്തയിലുമാണ് സെമി ഫൈനൽസ് നടക്കുക. കിരീടപ്പോരാട്ടം നവംബർ 19ന് അഹമ്മദാബാദിലാണ് നടത്തപ്പെടുക. ഒക്ടോബർ 15ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കും. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾക്ക് ശേഷം അവസാന പോരാട്ടത്തിനൊരുങ്ങിയിരിക്കുകയാണ് വിവിധ ടീമുകൾ. മഴ മൂലം ചില സന്നാഹ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ആത്മവിശ്വാസത്തോടെ തന്നെയാണ് താരങ്ങൾ കളത്തിലിറങ്ങുക.
ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വീരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളത്തിലിറങ്ങുന്നത്.