ടി20 ലോകകപ്പിലെ ആരാധകർ ആവേശത്തോടെ കാത്തിരുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ഫൈനലിലേയ്ക്ക് ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്ക. സെമിയിൽ അഫ്ഗാനിസ്ഥാനെ തരിപ്പണമാക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ സീറ്റുറപ്പിച്ചത്. ഒമ്പത് വിക്കറ്റിനാണ് ടീം ജയം സ്വന്തമാക്കിയത്. ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്.
ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്കയെത്തുകയായിരുന്നു. 67 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ അനായാസ വിജയം. മൂന്നോവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസനാണ് കളിയിലെ താരം. ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാൻ ടീം കയ്യടി നേടിയാണ് മടങ്ങുന്നത്.
ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ പോരാടും. തുടർന്ന് 29-ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും. ടി20 ലോകകപ്പിൽ ആരാണ് കിരീടം ചൂടുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.