ട്വന്റി20 ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. ആദ്യ വിജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെ നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. നെതർലൻഡ്സ് ഉയർത്തിയ 104 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ ഏഴ് പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കയെത്തുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട നെതർലൻഡ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനേ നെതർലൻഡ്സിന് സാധിച്ചുള്ളു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ തകർച്ചയ്ക്കുശേഷം പൊരുതിക്കയറി ജയിക്കുകയായിരുന്നു. 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് നേടിയായിരുന്നു ജയം സ്വന്തമാക്കിയത്.
40 റൺസ് നേടിയ സിബ്രൻഡ് എൻജൽബ്രക്ട് ആണ് ടോപ് സ്കോറർ. എഡ്വാർഡ്സ് (10), വാൻ ബീക്ക് (23) എന്നിവരും രണ്ടക്കം കടന്നു. നാലു വിക്കറ്റ് നേടിയ ഒനെയ്ൽ ബാർട്ട്മാനാണ് നെതർലൻഡ്സിനെ തകർത്തത്. നാലോവറിൽ 11 റൺസ് മാത്രം വിട്ടുനൽകിയായിരുന്നു ഈ നേട്ടം. മാർക്കോ ജാൻസൻ (2), നോർക്യ (2) എന്നിവരും വിക്കറ്റ് വീഴ്ത്തി.
നെതർലൻഡ്സിനെപ്പോലെത്തന്നെ ദക്ഷിണാഫ്രിക്കയുടെയും മുന്നേറ്റ നിര പരാജയമായിരുന്നു. 3-ന് മൂന്ന് എന്ന നിലയിൽ വീണിരുന്ന ദക്ഷിണാഫ്രിക്കയെ അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ് മധ്യനിരയാണ് രക്ഷിച്ചത്. ഡേവിഡ് മില്ലർ പുറത്താവാതെ 59 റൺസ് നേടിയപ്പോൾ സ്റ്റബ്സ് 33 റൺസെടുത്തു. ഡി കോക്ക്, മാർക്രം എന്നിവർ പൂജ്യത്തിന് പുറത്താകുകയായിരുന്നു. ഈ ജയത്തോടെ ഡി ഗ്രൂപ്പില് ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് നാല് പോയിന്റായി.