ടി20 ലോകകപ്പിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെക്കുന്നത്. യുഎസിനെതിരെ നടന്ന മത്സരത്തിൽ ജയിച്ചതോടെ ഗ്രൂപ്പ് മൽസരങ്ങളിൽ തുടർച്ചയായ മൂന്നാം വിജയവും സ്വന്തമാക്കിയിരിക്കുകയാണ് നീലപ്പട. ഇതോടെ ആറ് പോയിന്റുമായി ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.
യുഎസിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തിൽ തന്നെ വിരാട് കോലിയെയും (പൂജ്യം), ക്യാപ്റ്റൻ രോഹിത് ശർമയെയും (മൂന്ന്) നഷ്ടമായെങ്കിലും കരുതലോടെ ബാറ്റു വീശിയ ഇന്ത്യൻ ബാറ്റർമാർ വിജയമുറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് നേടിയത്. ഇന്ത്യ 10 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
മത്സരം അവസാനത്തോടടുത്തപ്പോൾ ഇന്ത്യ ചെറുതായി പതറിയെങ്കിലും സൂര്യകുമാർ യാദവ് (49 പന്തിൽ 50) ശിവം ദുബെ (35 പന്തിൽ 31) എന്നിവരുടെ ഗംഭീര പ്രകടനം ഇന്ത്യയെ വിജയത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു. ഇനി കാനഡയ്ക്കെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മത്സരമുണ്ട്.