ലെജന്റ്സ് ലീഗ് ക്രിക്കറ്റിനിടെ മുൻ ഇന്ത്യൻ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ശ്രീശാന്തിന്റെ ശബ്ദം ഒപ്പിയെടുത്ത് സ്റ്റംപ് മൈക്ക്. ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിൽ വാക്കേറ്റമുണ്ടായത്. മത്സരത്തിനിടെ ഗംഭീർ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇരുവരും തമ്മിലുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. ഇപ്പോൾ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സ്റ്റംപ് മൈക്ക് കൃത്യമായി റെക്കോഡ് ചെയ്തതാണ് പുറത്തുവന്നിരിക്കുന്നത്. ഗംഭീർ എന്താണ് പറഞ്ഞതെന്ന് വ്യക്തമായില്ലെങ്കിലും ശ്രീശാന്തിന്റെ ശബ്ദം മൈക്ക് വ്യക്തമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഗംഭീർ തന്നെ വാതുവെയ്പ്പുകാരനെന്ന് വിളിച്ചതെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്.
മത്സരത്തിനിടെ ശ്രീശാന്ത് ഗംഭീറിനെ തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിൻ്റെ പന്തിൽ ഗംഭീർ തുടർച്ചയായി സിക്സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ രൂക്ഷമായ നോട്ടം. തുടർന്നാണ് ഇരുതാരങ്ങളും ഗ്രൗണ്ടിൽ വെച്ച് തർക്കിച്ചത്. ഇതിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്ന് വിളിച്ചതായാണ് ശ്രീശാന്ത് ആരോപിച്ചത്. കൂടാതെ ഗംഭീർ എപ്പോഴും പ്രശ്നമുണ്ടാക്കുകയാണെന്നും സീനിയേഴ്സിനെ ബഹുമാനിക്കില്ലെന്നും ശ്രീശാന്ത് ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രതികരിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയായതോടെ ശ്രീശാന്തിനെ പിന്തുണച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗംഭീർ ചെയ്തത് ശരിയല്ലെന്നും മത്സരത്തിനിടെ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്നും പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. എന്നാൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് ശ്രീശാന്താണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. വാതുവെപ്പ് ആരോപണത്തിൻ്റെ പേരിൽ താനും കുടുംബവും വളരെയധികം കഷ്ടതകൾ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഒരു കാരണവുമില്ലാതെ ഗംഭീർ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും ശ്രീശാന്ത് ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.