ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് വിലക്കേർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ബോർഡിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ ശ്രീലങ്കൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു എസ്എൽസിയെ സർക്കാർ പിരിച്ചുവിടുകയും പകരം ഇടക്കാല ഭരണ സമിതിക്ക് ചുമതല നൽകുകയും ചെയ്തത്.
ഐസിസി ബോർഡ് ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. സസ്പെൻഷന്റെ വ്യവസ്ഥകൾ പിന്നീട് തീരുമാനിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ക്രിക്കറ്റ് ബോർഡുകൾ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കണമെന്ന ഐസിസിയുടെ നിയമമാണ് ശ്രീലങ്ക ലംഘിച്ചത്. എന്നാൽ എസ്എൽസിയെ സർക്കാർ പിരിച്ചുവിട്ട നടപടി പിന്നീട് കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഐസിസി വിലക്കേർപ്പെടുത്തിയതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി. കൂടാതെ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നതും ശ്രീലങ്കയാണ്. ഇതോടെ ഇക്കാര്യം സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുകയാണ്.