ലെജന്റ്സ് ക്രിക്കറ്റ് ലീഗിനിടയിലെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും ശേഷം മലയാളി താരം ശ്രീശാന്തിന് എൽഎൽസി കമ്മീഷണറുടെ ലീഗൽ നോട്ടീസ്. ശ്രീശാന്ത് ലെജന്റ്സ് ക്രിക്കറ്റ് ലീഗിലെ കരാർ ലംഘിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. ലീഗിൽ കളിക്കുന്ന മറ്റൊരു താരത്തിനെതിരായ വീഡിയോകൾ നീക്കം ചെയ്താൽ മാത്രമേ വിവാദങ്ങളുമായി ബന്ധപ്പെട്ട് ശ്രീശാന്തുമായി തുടർ ചർച്ചകൾ നടത്തുകയുള്ളുവെന്നും എൽഎൽസി കമ്മീഷണർ നോട്ടീസിൽ വ്യക്തമാക്കി.
ഇന്ത്യ ക്യാപിറ്റൽസും ഗുജറാത്ത് ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെ ശ്രീശാന്ത് ഗംഭീറിനെ തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിൻ്റെ പന്തിൽ ഗംഭീർ തുടർച്ചയായി സിക്സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ രൂക്ഷമായ നോട്ടം. തുടർന്നാണ് ഇരുതാരങ്ങളും ഗ്രൗണ്ടിൽ വെച്ച് തർക്കിച്ചത്. ഇതിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്ന് വിളിച്ചതായി ശ്രീശാന്ത് ആരോപിച്ചിരുന്നു. കൂടാതെ ഗംഭീർ എപ്പോഴും പ്രശ്നമുണ്ടാക്കുകയാണെന്നും സീനിയേഴ്സിനെ ബഹുമാനിക്കില്ലെന്നും ശ്രീശാന്ത് ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രതികരിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വിവാദത്തിൽ അംപയർമാരും സംഘാടകർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം ഗംഭീർ ഒത്തുകളിക്കാരൻ എന്ന് വിളിച്ചെന്ന ശ്രീശാന്തിൻ്റെ ആരോപണത്തെപ്പറ്റി റിപ്പോർട്ടിൽ എവിടെയും പരാമർശിച്ചിട്ടില്ല. എന്നാൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സ്റ്റംപ് മൈക്ക് റെക്കോർഡ് ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗംഭീർ എന്താണ് പറഞ്ഞതെന്ന് വ്യക്തമായില്ലെങ്കിലും ശ്രീശാന്തിന്റെ ശബ്ദം മൈക്ക് വ്യക്തമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. എന്തിനാണ് ഗംഭീർ തന്നെ വാതുവെയ്പ്പുകാരനെന്ന് വിളിച്ചതെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.