2034-ലെ ഫിഫ ലോകകപ്പിന് വേദിയാകാനൊരുങ്ങി സൗദി. ലോകകപ്പിന് വേദിയാകാനായി അപേക്ഷ നൽകിയ ഓസ്ട്രേലിയ പിന്മാറിയ സാഹചര്യത്തിലാണ് സൗദി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വർഷമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ലോകകപ്പിന് വേദിയാകാനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. സൗദി അറേബ്യയും ഓസ്ട്രേലിയയും മാത്രമാണ് ഇതിനായി അപേക്ഷ നൽകിയിരുന്നത്.
‘ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെപ്പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തി. എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034-ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന നിഗമനത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നു’ എന്നാണ് ഓസ്ട്രേലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ അവസാന നിമിഷത്തിലെ ഈ പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച വേദി സംബന്ധിച്ച സൗദിയുടെ അപേക്ഷയ്ക്ക് എഎഫ്സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. സൗദിയിലെ വേദികൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഏഴ് പുതിയ സ്റ്റേഡിയങ്ങൾ സൗദി ഒരുക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ.