ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ക്യാപ്റ്റനും ഓപ്പണറുമായ സനത് ജയസൂര്യ. ടീമിന്റെ താത്കാലിക മുഖ്യ പരിശീലകനായാണ് ജയസൂര്യയെ നിയമിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസം വരെയാണ് താരം പരിശീലകനായി ടീമിനൊപ്പമുണ്ടാകുക.
ക്രിസ് സിൽവർവുഡിൻ്റെ പകരക്കാരനായിട്ടാണ് ജയസൂര്യ എത്തുന്നത്. സെപ്റ്റംബറിൽ ഇംഗ്ലണ്ടുമായിട്ടുള്ള പരമ്പര വരെയാണ് നിലവിൽ അനുവദിച്ചിരിക്കുന്ന കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.
ടി-20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടക്കാനാകാതെ ശ്രീലങ്കൻ ടീം ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ഇതോടെ ടീം വലിയ പരിഹാസവും ഏറ്റുവാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ പരിശീലകനെ നിയമിച്ചത്.