ടി 20 ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമതന്നെ നയിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പേരുമാറ്റി നിരഞ്ജൻ ഷാ സ്റ്റേഡിയം എന്നാക്കി മാറ്റുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, രോഹിത് ശർമ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
‘2023 ഏകദിന ലോകകപ്പ് ഫൈനൽ നമുക്ക് നഷ്ടപ്പെട്ടു. പക്ഷേ, തുടർച്ചയായി പത്ത് കളികൾ നമ്മൾ വിജയിച്ചു. ബാർബഡോസിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ 2024 ടി20 ലോകകപ്പ് ഉയർത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’ എന്നാണ് ജയ്ഷാ പറഞ്ഞത്. രാഹുൽ ദ്രാവിഡ് തന്നെയായിരിക്കും മുഖ്യ പരിശീലകനെന്നും ഹർദിക് പാണ്ഡ്യയായിരിക്കും വൈസ് ക്യാപ്റ്റനെന്നും അദ്ദേഹം അറിയിച്ചു.
ജൂൺ ഒന്ന് മുതൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ടി 20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ജൂൺ 29-ന് ബാർബഡോസിൽ വെച്ചായിരിക്കും ഫൈനൽ മത്സരം.