ഓസ്ട്രേലിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് പരാജയം. വനിതാ വിഭാഗം സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലാണ് സിന്ധു പുറത്തായത്. അമേരിക്കയുടെ ലോക 12-ാം നമ്പർ താരമായ ബെൻ ഷാങ്ങാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ പ്രിയാൻഷു രജാവത്ത് സെമിയിലെത്തി.
നാലാം ഓസ്ട്രേലിയ ഓപ്പൺ സെമി ഫൈനൽ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ സിന്ധുവിനെ ഷാങ് നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരം 39 മിനിറ്റുകൊണ്ട് അവസാനിക്കുകയും ചെയ്തു. സ്കോർ നില 12-21, 17-21 എന്നിങ്ങനെയാണ്. കുറച്ചുമാസങ്ങളായി തുടർച്ചയായി പരാജയം ഏറ്റുവാങ്ങുകയാണ് സിന്ധു. അതിനാൽ ലോകറാങ്കിങ്ങിൽ താരം വലിയ തിരിച്ചടിയാണ് നേരിടുന്നത്. നിലവിൽ ലോക റാങ്കിങ്ങിൽ 17-ാം സ്ഥാനത്താണ് സിന്ധു.