ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്ത്ത് സെമിക്കരികിലെത്തി ന്യൂസീലൻഡ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് മറികടന്നത്. ഇതോടെ 10 പോയന്റുമായി കിവീസ് ലോകകപ്പിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം അതിവേഗം നേടിയെടുത്ത് നെറ്റ് റൺറേറ്റ് ഉയർത്താനായിരുന്നു ന്യൂസീലൻഡ് ബാറ്റർമാർ ശ്രമിച്ചത്. അതുകൊണ്ടുതന്നെ വെറും 6.3 ഓവറിൽ തന്നെ ഓപ്പണർമാർ വിക്കറ്റ് നഷ്ടപ്പെടുത്താതെ 50 കടന്നു. ഡെവോൺ കോൺവെയും രചിൻ രവീന്ദ്രയും ചേർന്ന് 86 റൺസാണ് നേടിയത്. എന്നാൽ ഡെവോൺ കോൺവെയെ ദുഷ്മന്ത ചമീര പുറത്താക്കി. തൊട്ടുപിന്നാലെ രചിൻ രവീന്ദ്രയും പുറത്തായി. പിന്നാലെ ക്രീസിൽ നായകൻ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും ചേർന്ന് വീണ്ടും മത്സരം ആരംഭിച്ചു. എന്നാൽ 14 റൺസെടുത്ത വില്യംസണെ എയ്ഞ്ചലോ മാത്യൂസ് ബൗൾഡാക്കി. വലിയ ഷോട്ടിന് ശ്രമിച്ച മിച്ചൽ, മാത്യൂസിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 31 പന്തിൽ 43 റൺസെടുത്താണ് താരം മടങ്ങിയത്. മിച്ചലിന് പകരം സഹനായകൻ ടോം ലാഥം ഗ്ലെൻ ഫിലിപ്സിന് കൂട്ടായി ക്രീസിലെത്തി. വൈകാതെ ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഫിലിപ്സ് 17 റൺസെടുത്തും ലാഥം 2 റൺസ് നേടിയും പുറത്താവാതെ നിന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി മാത്യൂസ് രണ്ട് വിക്കറ്റെടുത്തപ്പോൾ തീക്ഷണയും ചമീരയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ ന്യൂസീലൻഡ് 46.4 ഓവറിൽ വെറും 171 റൺസിന് ഓൾ ഔട്ടാക്കി. അവസാന വിക്കറ്റിൽ പ്രതിരോധിച്ച മഹീഷ് തീക്ഷണയും ദിൽഷൻ മധുശങ്കയുമാണ് ടീം സ്കോർ 170 കടത്തിയത്. 70 റൺസെടുക്കുന്നതിനിടെ ശ്രീലങ്കയുടെ അഞ്ച് മുൻനിര ബാറ്റർമാർ ക്രീസ് വിട്ടു. ഓപ്പണർ കുശാൽ പെരേര മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിടിച്ചുനിന്നത്. പെരേര 28 പന്തിൽ ഒൻപത് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 51 റൺസെടുത്തു. ആറാം വിക്കറ്റിലൊന്നിച്ച എയ്ഞ്ജലോ മാത്യൂസ് – ധനഞ്ജയ ഡി സിൽവ സഖ്യമാണ് ടീം സ്കോർ 100 കടത്തിയത്. ഇവർ 34 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. എന്നാൽ 16 റൺസെടുത്ത മാത്യൂസിനെ മിച്ചൽ സാന്റ്നർ പുറത്താക്കി. പിന്നാലെ 19 റൺസെടുത്ത സിൽവയെയും മടക്കി സാന്റ്നർ ശ്രീലങ്കയെ പ്രതിരോധത്തിലാക്കി.
മഹീഷ് തീക്ഷണ നടത്തിയ ശക്തമായ പ്രതിരോധം ടീം സ്കോർ 150 കടക്കാൻ കാരണമായി. അവസാന വിക്കറ്റിൽ ദിൽഷൻ മധുശങ്ക പ്രതിരോധിച്ചതോടെ ശ്രീലങ്കൻ സ്കോർ ഉയർന്നു. 129ന് ഒൻപത് വിക്കറ്റ് എന്ന നിലയിൽ നിന്ന് ടീം സ്കോർ 171 ഉയർന്നു. ഒടുവിൽ 19 റൺസെടുത്ത മധുശങ്കയെ രചിൻ രവീന്ദ്ര പുറത്തായതോടെ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.