ഐപിഎൽ 17-ാം സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച മുംബൈ ഇന്ത്യൻസിന് ആശ്വാസ വിജയം സമ്മാനിച്ച് സൂര്യകുമാർ യാദവ്. സൺറൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് മുംബൈ മുട്ടുകുത്തിച്ചത്. സൂര്യയുടെ സെഞ്ച്വറിയുടെ മികവിൽ ഹൈദരാബാദ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.
51 പന്തിൽ 102 റൺസ് അടിച്ചെടുത്ത സൂര്യ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. 174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെയും രോഹിത് ശർമയെയും നഷ്ടമായി. അധികം വൈകാതെ നമൻ ദിറും പുറത്തായതോടെ 3ന് 31 എന്ന നിലയിലേക്ക് മുംബൈ പതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ – തിലക് വർമ സഖ്യമാണ് മുംബൈയെ രക്ഷിച്ചത്. 4-ാം വിക്കറ്റിൽ 79 പന്തിൽ 143 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.
3 വിക്കറ്റ് വീതം വീഴ്ത്തിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് ഹൈദരാബാദിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. അവസാന ഓവറുകളിൽ ക്യാപ്റ്റൻ പാറ്റ് കമിൻസ് നടത്തിയ ചെറുത്തുനിൽപാണ് ഹൈദരാബാദ് ടോട്ടൽ 173ൽ എത്തിച്ചത്. 2 വീതം സിക്സും ഫോറും അടങ്ങുന്നതാണ് കമിൻസിൻ്റെ ഇന്നിങ്സ്.