ഐഎസ്എൽ പത്താം സീസണിന് ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് പോരാട്ടം ആരംഭിക്കുക.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഒക്ടോബർ 8-ന് മുംബൈ സിറ്റിക്കെതിരെയാണ്. പത്താം സീസണിലേക്ക് കടക്കുന്ന ഐഎസ്എല്ലിൽ ഇത്തവണ ആകെ 12 ക്ലബുകളാണ് മത്സരിക്കാനുള്ളത്. ഐ ലീഗിൽ നിന്ന് പ്രമോഷൻ കിട്ടിയെത്തിയ പഞ്ചാബ് എഫ്.സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തിൽ ആകെ 120 മത്സരങ്ങളാണുള്ളത്. പിന്നാലെ പ്ലേ ഓഫും ഇരുപാദങ്ങളുള്ള സെമിയും ഫൈനലും. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാന്റെ ആദ്യ മത്സരം 23ന് പഞ്ചാബ് എഫ്സിക്കെതിരെയാണ്. ഈസ്റ്റ് ബംഗാളിനെതിരായ ബംഗാൾ ഡെർബി ഒക്ടോബർ 28ന് നടക്കും.
കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അതിന്റെ ബാക്കി ഇന്ന് കളത്തിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏഷ്യൻ ഗെയിംസിന് താരങ്ങളെ വിട്ടുകിട്ടാനായി ഐഎസ്എൽ നീട്ടുവയ്ക്കണമെന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആവശ്യം സംഘാടകരായ എഫ്ഡിഎസ്എൽ തള്ളിയിരുന്നു. താരങ്ങളെ കിട്ടാതായതോടെ ഏഷ്യൻ ഗെയിംസിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.