ഐപിഎൽ പതിനാറാം സീസണിൽ മുംബൈക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്ത്. ഇനി കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും – ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാരായ ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചത്.
ടൈറ്റൻസ് മുന്നോട്ടുവെച്ച 234 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറിൽ 171 റൺസിൽ എല്ലാവരും പുറത്തായി. ബാറ്റിംഗിൽ 60 പന്തിൽ 129 റൺസുമായി ശുഭ്മാൻ ഗില്ലും ബൗളിംഗിൽ 2.2 ഓവറിൽ 10 റൺസിന് 5 വിക്കറ്റുമായി മോഹിത് ശർമ്മയും ടൈറ്റൻസിന്റെ വിജയശിൽപികളായി. ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചെന്നൈ-ഗുജറാത്ത് കലാശപ്പോര് നടക്കുക.
മറുപടി ബാറ്റിംഗിൽ ഇംപാക്ട് പ്ലെയറായി ആദ്യ ഓവറിൽ നെഹാൽ വധേരയെ ഇറക്കിയെങ്കിലും അഞ്ചാം പന്തിൽ മുഹമ്മദ് ഷമി മടക്ക ടിക്കറ്റ് കൊടുത്തു. മൂന്ന് പന്ത് നേരിട്ട് 5 റൺസ് മാത്രം നേടിയ വധേര വിക്കറ്റിന് പിന്നിൽ വൃദ്ധിമാൻ സാഹയുടെ ക്യാച്ചിൽ പുറത്താവുകയായിരുന്നു. കാമറൂൺ ഗ്രീൻ പരിക്കേറ്റ് റിട്ടയർഡ് ഹർട്ടായി മടങ്ങിയപ്പോൾ തൊട്ടുപിന്നാലെ രോഹിത് ശർമ്മ (7 പന്തിൽ 8) ഷമിയുടെ പന്തിൽ ജോഷ്വ ലിറ്റിലിന്റെ ക്യാച്ചിൽ പുറത്തായി.
അഞ്ചാമനായി ക്രീസിലെത്തിയ തിലക് വർമ്മ അതിവേഗം സ്കോർ ചെയ്തെങ്കിലും പവർപ്ലേയിലെ അവസാന പന്തിൽ റാഷിദ് ഖാൻ മടക്കി. 14 പന്തിൽ 5 ഫോറും 3 സിക്സും സഹിതം 43 റൺസ് തിലക് നേടി. ആറ് ഓവർ പൂർത്തിയാകുമ്പോൾ 72-3 എന്ന നിലയിലായിരുന്നു മുംബൈ. പരിക്ക് മാറിയെത്തിയ കാമറൂൺ ഗ്രീൻ സൂര്യകുമാർ യാദവിനൊപ്പം ടീമിനെ 100 കടത്തി. 11 ഓവറിൽ 123 റൺസുണ്ടായിരുന്നെങ്കിലും ജോഷ്വ ലിറ്റിൽ തൊട്ടടുത്ത ഓവറിൽ ഗ്രീനിനെ (20 പന്തിൽ 30) മടക്കിയത് മത്സരത്തിൽ വഴിത്തിരിവായി.
സൂര്യകുമാർ യാദവ് 33 പന്തിൽ സിക്സോടെ അർധസെഞ്ചുറി നേടിയപ്പോൾ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ 15-ാം ഓവറിലെ രണ്ടാം പന്തിൽ മോഹിത് ശർമ്മ സ്റ്റംപ് പിഴുതു. 38 ബോളിൽ 7 ഫോറും രണ്ട് സിക്സും സഹിതം 61 റൺസാണ് സ്കൈ നേടിയത്. രണ്ട് പന്തിന്റെ ഇടവേളയിൽ വിഷ്ണു വിനോദും (7 പന്തിൽ 5) പുറത്തേക്ക് പോയി. ടിം ഡേവിഡിനെ (3 പന്തിൽ 2) തൊട്ടടുത്ത ഓവറിൽ റാഷിദ് ഖാൻ പറഞ്ഞയച്ചതോടെ മുംബൈയുടെ വിധി എഴുതപ്പെട്ടു. 17-ാം ഓവറിലെ ആദ്യ പന്തിൽ ക്രിസ് ജോർദാനെയും (5 ബോളിൽ 2), മൂന്നാം പന്തിൽ പീയുഷ് ചൗളയേയും (2[പന്തിൽ 0), അടുത്ത വരവിൽ കുമാർ കാർത്തികേയയേയും (7 പന്തിൽ 6) പുറത്താക്കി മോഹിത് ശർമ്മ 5 വിക്കറ്റ് തുകച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് സ്വന്തം മൈതാനത്ത് പടുകൂറ്റൻ സ്കോറാണ് (233-3) മുംബൈ ഇന്ത്യൻസിനെതിരെ 20 ഓവറിൽ അടിച്ചുകൂട്ടിയത്. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് ടൈറ്റൻസിനെ ഈ സ്കോറിലേക്ക് നയിച്ചത്. 49 പന്തിൽ സെഞ്ചുറി തികച്ച ഗിൽ പുറത്താകുമ്പോൾ 60 ബോളിൽ 7 ഫോറും 10 സിക്സറും ഉൾപ്പെടെ 129 റൺസെടുത്തിരുന്നു. വൃദ്ധിമാൻ സാഹ 16 പന്തിൽ 18 റൺസുമായി പുറത്തായപ്പോൾ സായ് സുദർശൻ 31 പന്തിൽ 43 റൺസുമായി റിട്ടയഡ് ഔട്ടായി.
പകരമെത്തിയ റാഷിദ് ഖാനും(2 പന്തിൽ 5), ഹാർദിക് പാണ്ഡ്യയും (13 പന്തിൽ 28) മികച്ച ഫിനിഷിംഗുമായി ടൈറ്റൻസിനെ 233ലെത്തിച്ചു. ആകാശ് മധ്വാളിനെ ഇക്കുറി 4 ഓവറിൽ 52 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് ബാറ്റർമാർ അടിച്ചുകൂട്ടിയത്. മധ്വാളിന്റെ ഒരോവറിൽ ഗിൽ മൂന്ന് സിക്സുകൾ പറത്തി. ഒരു വിക്കറ്റേ താരം നേടിയുള്ളൂ. സ്പിന്നർ പീയുഷ് ചൗളയാണ് മറ്റൊരു വിക്കറ്റ് നേടിയത്.