ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിറങ്ങും. ശക്തരായ ഗുജറാത്ത് ടൈറ്റൻസാണ് റോയൽ ചലഞ്ചേഴ്സിന്റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയെപ്പോലെ ബാംഗ്ലൂരിനും ഇന്ന് ജീവൻമരണ പോരാട്ടമാണ്. പക്ഷെ മുംബൈയെപ്പോലെ ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ലെന്ന അവസ്ഥയില്ല. ഗുജറാത്തിനെതിരെ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പാണ്.
14 പോയന്റുമായി ബാംഗ്ലൂർ മുംബൈക്കും രാജസ്ഥാനും ഒപ്പമാണെങ്കിലും നെറ്റ് റൺ റേറ്റിന്റെ ബലത്തിൽ നാലാം സ്ഥാനത്തുണ്ട്. മറുവശത്ത് ഒന്നാം സ്ഥാനക്കാരായി ആദ്യ ക്വാളിഫയർ ഉറപ്പിച്ച ഗുജറാത്തിന് ആശങ്കയൊന്നുമില്ല. ക്വാളിഫയറിന് മുമ്പുള്ള പരിശീലന മത്സരം മാത്രമാണ് അവർക്കിത്. കാരണം 18 പോയന്റുള്ള ഗുജറാത്തിനെ ഇനി മറ്റ് ടീമുകൾക്ക് മറികടക്കാനാവില്ല.
വിരാട് കോഹ്ലിയുടെയും(538) നായകൻ ഫാഫ് ഡുപ്ലെസിയുടെയും(702), ഗ്ലെൻ മാക്സ്വെല്ലിന്റെയും(389) ബാറ്റിലേക്കാണ് ആർസിബി ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നത്. ഇവർ ക്രീസിൽ എത്രനേരം ഉണ്ടാവും എന്നതിനെ ആശ്രയിച്ചായിരിക്കും ബാംഗ്ലൂരിന്റെ സാധ്യതകൾ. ഇവർക്കപ്പുറത്തേക്ക് ബാംഗ്ലൂരിന്റെ റൺസ് പ്രതീക്ഷ നീളില്ല എന്നതാണ് പ്രധാന ആശങ്ക. 14 പോയന്റുള്ള മുംബൈ വെല്ലുവിളിയുമായി ഒപ്പമുള്ളതിനാൽ ഗുജറാത്തിനെതിരെ മികച്ച മാർജിനിലുള്ള ജയമാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം. പക്ഷേ, ഇതത്ര എളുപ്പമായിരിക്കില്ല. ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും ഹാർദിക് പണ്ഡ്യയും റാഷിദ് ഖാനും രാഹുൽ തെവാത്തിയയും മുഹമ്മദ് ഷമിയും ഉൾപ്പെട്ട ഗുജറാത്ത് തകർപ്പൻ ഫോമിലാണ്.