അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. ഹാർദിക്കിൻ്റെ കൈമാറ്റം ഐപിഎൽ അധികൃതർ സ്ഥിരീകരിച്ചു. ഓസീസ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനും കൈമാറി.
ഇതുമായി ബന്ധപ്പെട്ട് മുംബൈ, ഗുജറാത്ത് ടീമുകൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 7 ഐപിഎൽ സീസണുകളിൽ മുംബൈയ്ക്കൊപ്പമായിരുന്ന ഹാർദിക്കിനെ 2022-ലെ ലേലത്തിലാണ് മുംബൈ ടീമിൽ നിന്ന് റിലീസ് ചെയ്തത്. തുടർന്ന് ഗുജറാത്ത് ടൈറ്റൻസിലെത്തിയ താരം 2 സീസണുകളിൽ ടീമിനെ ഫൈനലിലേക്ക് നയിച്ചു. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പണമില്ലെന്നതായിരുന്നു മുംബൈ നേരിട്ട വെല്ലുവിളി. ഇതിനായി കഴിഞ്ഞ വർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് കൈമാറി.
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽതന്നെ തുടരും. കൂടാതെ ഇത്തവണയും ചെന്നൈ ടീമിനെ എം.എസ് ധോണി തന്നെയായിരിക്കും നയിക്കുക. ഐപിഎൽ ലേലത്തിന് മുൻപ് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്നലെ വൈകിട്ട് 5 മണിക്ക് അവസാനിച്ചെങ്കിലും ടീമുകൾക്കിടയിലെ കൈമാറ്റത്തിന് ഡിസംബർ 12 വരെ സമയപരിധിയുണ്ട്. 19-ന് ദുബായിലാണ് താരലേലം നടക്കുക.