ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന സംസാര വിഷയം ഒരു ഇന്ത്യൻ പേസറാണ്. ഓരോ മാച്ചുകൾ കഴിയും തോറും റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർക്കുന്ന.. തീ തുപ്പുന്ന ബോളിലൂടെ എതിരാളിയെ തളച്ചിടാൻ കെൽപ്പുള്ള ഫാസ്റ്റ് ബൗളർ.. ജസ്പ്രീത് ജസ്ബിർ സിങ് ബുംറ എന്ന ജസ്പ്രീത് ബുംറ.
ക്രിക്കറ്റിന്റെ ചരിത്രത്തിനിടെ മറ്റൊരു ഇന്ത്യൻ താരത്തിനും എത്തിപ്പിടിക്കാനാകാത്ത നേട്ടമാണ് സ്റ്റാർ പേസർ ജസ്പ്രീത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ മാസ്മരിക പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധതന്നെ തന്റെ നേർക്ക് തിരിക്കാൻ താരത്തിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പേസറായി ബുംറ മാറി. കൂടാതെ മാച്ചിൽ ഉടനീളം തിളങ്ങിയ ഈ 30-കാരൻ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി 9 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഇതിനപ്പുറം, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഐസിസി റാങ്കിങ്ങിൽ ലോകത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഏക ബൗളർ കൂടിയാണ് ബുംറ. കേവലം ഒരു വാക്കിൽ പറഞ്ഞൊതുക്കാൻ സാധിക്കുന്നതല്ല ജസ്പ്രീത് ബുംറ എന്ന ഫാസ്റ്റ് ബൗളറുടെ മികവ്. അത് വായിച്ചറിയുക തന്നെ വേണം.
ഐപിഎൽ അരങ്ങേറ്റത്തിൽ എതിരാളിയെ എറിഞ്ഞിട്ട് ബുംറ
2013-ലെ ഐപിഎൽ സീസണിന്റെ രണ്ടാമത്തെ മത്സരം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിൽ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. മുംബൈ ഇന്ത്യൻസിൽ അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് ജസ്പ്രീത് ബുംറ എന്ന 19 കാരൻ. റോയൽ ചലഞ്ചേഴ്സിനായിരുന്നു ബാറ്റിങ്ങിന് നറുക്ക് വീണത്. ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ രണ്ട് ഹിറ്റർമാരായിരുന്നു പിച്ചിലുണ്ടായിരുന്നത്. വിരാട് കോലിയും ക്രിസ് ഗെയിലും. ഒരു ബൗളറുടെ അരങ്ങേറ്റത്തിന് ഇതിലും മോശമായ സാഹചര്യം വേറെയില്ലെന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റുമില്ല. എന്നാൽ ആ 19-കാരൻ പതറിയില്ല. ഉള്ളിലെ ദൃഢനിശ്ചയം അയാളെ മുന്നോട്ടുനയിച്ചു.
ആദ്യത്തെ ഓവർ എറിയാൻ വന്ന ബുംറയുടെ നാല് ബോളിൽ മൂന്നും ബൗണ്ടറി കണ്ടു. ഇതോടെ മുംബൈ ആരാധകർ ഒന്നടങ്കം നിശബ്ദരായി. എന്നാൽ ബുംറയുടെ ശ്രദ്ധ ബൗളിങ്ങിൽ മാത്രമായിരുന്നു. അടുത്ത ബോളിൽ ടീമിന്റെ ശ്രദ്ധാകേന്ദ്രമായ കോലിയെ എറിഞ്ഞിട്ട ബുംറ ആ മത്സരത്തിൽ 3 വിക്കറ്റുകളാണ് നേടിയത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളറുടെ ഉദയത്തിനായിരുന്നു അന്ന് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ക്രിക്കറ്റ് കരിയർ
അഹമ്മദാബാദിൽ നിന്നും ഇന്ത്യൻ ടീമിന്റെ അമരത്തേയ്ക്കെത്തിയ ബുംറയുടെ ക്രിക്കറ്റ് ജീവിതം ഒരു അത്ഭുതം തന്നെയാണ്. 1993 ഡിസംബർ 6 ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു ഇടത്തരം സിക്ക് കുടുംബത്തിലായിരുന്നു ജസ്പ്രീത് ബുംറയുടെ ജനനം. 7 വയസുള്ളപ്പോൾ ബുംറയ്ക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടു. അതിനുശേഷം സ്കൂൾ പ്രിൻസിപ്പലായിരുന്ന അമ്മയാണ് ബുംറയെയും സഹോദരിയെയും വളർത്തിയത്. തന്റെ 14-ാം വയസിലാണ് ഒരു ക്രിക്കറ്റ് താരമാകണമെന്ന ആഗ്രഹം ബുംറയിൽ മൊട്ടിട്ടത്. പിന്നീടങ്ങോട്ട് തന്റെ സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്തു. ക്രിക്കറ്റ് കളിയിലെ താരത്തിന്റെ ആക്ഷനും ലൈനും ലെങ്തുമെല്ലാം ക്രിക്കറ്റ് ക്യാമ്പിലെ സ്ഥിരം ചർച്ചാ വിഷയമായിരുന്നു.
ആ ചർച്ചകൾ മെല്ലെ ഗുജറാത്തിലെ ക്രിക്കറ്റ് ആരാധകർക്കിടയിലേയ്ക്കും പരന്നു. അങ്ങനെ ഗുജറാത്ത് അണ്ടർ 19 ടീമിലേയ്ക്ക് സെലക്ടർമാർ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. മികച്ച പ്രകടനത്താൽ ഒരു വർഷത്തിനുള്ളിൽ തന്നെ താരം ഗുജറാത്ത് മെയിൻ ടീമിലേയ്ക്ക് എത്തുകയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പഞ്ചാബിനെതിരായ ഫൈനൽ മത്സരത്തിൽ ബുംറയുടെ 14 റൺസ് വഴങ്ങിയുള്ള 3 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തിന്റെ മികവിൽ ഗുജറാത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കി. പിന്നീട് നടന്ന പല മത്സരങ്ങളിലൂടെയും താരം ഗ്യാലറിയെയും ക്രിക്കറ്റ് ആരാധകരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. വിദർഭയ്ക്കെതിരായ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ ഫാസ്റ്റ് ബൗളിങ്ങിലൂടെ എതിർ ടീമിനെ ബുംറ തരിപ്പണമാക്കി. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും നേടിയ താരം മാൻ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഐപിഎൽ പ്രവേശനം
ആഭ്യന്തര ടീമിന് വേണ്ടിയുള്ള മികച്ച പ്രകടനങ്ങൾ ജസ്പ്രീത് ബുംറയെ എത്തിച്ചത് ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായ മുംബൈയിലേയ്ക്കായിരുന്നു. 2013ൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായ താരം ആ വർഷം തന്നെ മുംബൈക്ക് വേണ്ടി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. അതും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ. അന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ബുംറയുടെ ക്രിക്കറ്റ് കരിയർ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു.
ഐ.പി.എൽ 2013-ൽ മുംബൈക്ക് വേണ്ടി രണ്ട് മത്സരങ്ങൾ മാത്രമാണ് ബുംറ കളിച്ചത്. എങ്കിലും കളത്തിലെ മികച്ച പ്രകടനത്താൽ അടുത്ത സീസണിൽ ഒരു കോടി 40 ലക്ഷം രൂപയ്ക്ക് ടീം അദ്ദേഹത്തെ വീണ്ടും സ്വന്തമാക്കി. എന്നാൽ അടുത്ത രണ്ട് സീസണുകളിൽ ബുംറയ്ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. എങ്കിലും, 16 കളികളിൽ നിന്ന് 8 വിക്കറ്റ് വീഴ്ത്താനായി. അങ്ങനെ മുംബൈയിൽ നിന്നുകൊണ്ട് ക്രിക്കറ്റിലെ നിരവധി പാഠങ്ങൾ പഠിച്ച അദ്ദേഹം കാലക്രമേണ ടീമിലെ പ്രധാനപ്പെട്ട ബൗളറായി മാറുകയായിരുന്നു.
കരിയർ മാറ്റിയ 2016-ലെ ഐപിഎൽ
ഐപിഎല്ലിലെ 2016 സീസൺ ബുംറയുടെ കരിയറിലെ പ്രധാന വർഷമായിരുന്നു. 14 മത്സരങ്ങളിൽ 27 റൺസ് ശരാശരിയിൽ 7.8 എക്കോണമിയിൽ 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. 2017 സീസണിൽ മുംബൈ അവരുടെ മൂന്നാം ട്രോഫി ഉയർത്തിയപ്പോൾ 16 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുമായി അദ്ദേഹം ടീമിന്റെ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അടുത്ത രണ്ട് സീസണുകളിലും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബുംറ 2019ലെ സീസണിൽ 19 വിക്കറ്റ് വീഴ്ത്തി മുംബൈയെ നാലാം കിരീടത്തിലേയ്ക്കും എത്തിച്ചു. ഇതോടെ വിജയകരമായ ഐപിഎൽ ഫ്രാഞ്ചൈസിയായി മാറിയ മുംബൈ ഇന്ത്യൻസിലെ പ്രധാന താരവുമായി ബുംറ മാറി.
ഇന്ത്യൻ ടീമിലേയ്ക്കുള്ള പ്രവേശനം
താരത്തിന്റെ ഈ പ്രടകനങ്ങൾ ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധപിടിച്ചുപറ്റാൻ കെൽപ്പുള്ളതായിരുന്നു. അങ്ങനെ, 2016-ൽ ഓസ്ട്രേലിയക്കെതിരെയുള്ള സീരീസിലേയ്ക്ക് ക്ഷണിക്കപ്പെട്ടുവെങ്കിലും സെമിയിൽ നടന്ന അഞ്ചാം എകദിനം വരെ താരത്തിന് കളിക്കാൻ സാധിച്ചില്ല. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെയും ജെയിംസ് കോൾട്ടറെയും പുറത്താക്കി മികച്ച ഇക്കോണമി റേറ്റ് സൃഷ്ടിക്കുകയും ചെയ്തു. ന്യൂസിലന്റിനെതിരായ പരമ്പരയിൽ ബുംറ മൂന്ന് മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളാണ് വീഴ്ത്തിയത്. അങ്ങനെ ഏകദിനത്തിലെ 28 മാച്ചുകളിൽ നിന്നും 50 വിക്കറ്റ് തികച്ച അദ്ദേഹം ആ റെക്കോർഡ് സ്വന്തമാക്കുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇന്ത്യക്കാരനായി മാറി.
2018ൽ ബുംറ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംങ് നിരയിലേയ്ക്ക് പരിഗണിക്കപ്പെടാൻ തുടങ്ങി. നാല് മത്സരങ്ങളിൽ നിന്നും എട്ട് വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തിൽ നിർണ്ണായക പങ്കും വഹിച്ചു. ബംഗ്ലാദേശിനെതിരെ 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായും മാറി. 2016 മുതൽ ഏഷ്യയിൽ 50 ഏകദിന വിക്കറ്റുകൾ വീഴ്ത്തുന്ന ഏക സീമറായി ഉയർത്തപ്പെട്ട ബുംറ
പാക്കിസ്ഥാന്റെ ഹസൻ അലിക്ക് പിന്നിൽ 2017ന് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ പേസറുമായി.
ബുംറയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ടൂർണമെന്റായിരുന്നു 2019ലെ ഏകദിന ലോകകപ്പ്. 9 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കർമാരിൽ ഒരാളായി ബുംറ മാറുകയായിരുന്നു. കിരീടം നേടാനാകാതെ ടീം സെമിയിൽ വെച്ച് പുറത്തായെങ്കിലും പിന്നീടങ്ങോട്ട് നടന്ന ഇന്ത്യയുടെ ഒട്ടുമിക്ക മത്സരങ്ങളിലും ബുംറ സ്ഥിരം സാന്നിധ്യമായി.
2023ലെ ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് എടുത്ത് ബുംറ സ്വന്തമാക്കിയത് അപൂർവ നേട്ടമായിരുന്നു. 48 വർഷത്തെ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ വിക്കറ്റെടുത്തത്. ശ്രീലങ്കൻ ഓപ്പണർ പാതും നിസങ്കയെ ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ബുമ്ര ചരിത്രം തിരുത്തിയത്. അങ്ങനെ ജസ്പ്രീത് ബുംറയെന്ന താരം തന്റെ കരിയറിൽ ഉടനീളം ചരിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഇന്ത്യൻ ടീമിലെ ശക്തനായ പേസർ എന്നതിലുപരി എത് നിർണായക ഘട്ടത്തിലും ആശ്രയിക്കാൻ സാധിക്കുന്ന ബൗളർ തന്നെയാണ് ജസ്പ്രീത് ജസ്ബിർ സിങ് ബുംറ.