ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സെമിയിൽ കടന്ന് ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനെ അട്ടിമറിച്ച് സെമിയിലെത്തിയതോടെയാണ് പ്രണോയ് തന്റെ കന്നിമെഡലുറപ്പാക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ്. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും ഇതോടെ പ്രണോയിക്ക് സ്വന്തമാണ്.
കഴിഞ്ഞ 2 വർഷമായി ലോക ബാഡ്മിന്റനിൽ തിളങ്ങിനിൽക്കുന്ന പ്രണോയ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇവിടെ കാഴ്ചവെച്ചത്. ആദ്യഗെയിമിൽ അക്സൽസൻ പ്രണോയിക്ക് അവസരങ്ങളൊന്നും നൽകിയില്ല. ഡെൻമാർക്ക് താരം ആദ്യ ഗെയിം സ്വന്തമാക്കി. പിന്നീട് അക്സൽസനെതിരെ പ്രതിരോധം തീർത്ത പ്രണോയ് രണ്ടാം ഗെയിമിൽ തിരിച്ചടിച്ചു. 2 ഗെയിമിന് ശേഷം അക്സൽസൻ പ്രതിരോധത്തിലായി. ഈ അവസരം മുതലെടുത്ത പ്രണോയ് ശക്തമായ മത്സരം കാഴ്ചവെച്ചതോടെ മൂന്നാം ഗെയിമിന്റെ തുടക്കം മുതൽ ലീഡ് നേടി വിജയം ഉറപ്പിച്ചു. ഇനി ലോക ബാഡ്മിന്റൻ ചാമ്പൻഷിപ്പിന്റെ സ്വർണ മെഡലാണ് 2 മത്സരങ്ങൾക്ക് ശേഷം പ്രണോയിയെ കാത്തിരിക്കുന്നത്.