ഐപിഎല്ലിന്റെ തുടക്കം മുതൽ വിവാദങ്ങളിൽ നിറയുന്ന താരമാണ് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ. രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ടീമിന്റെ നായകനാക്കിയത് മുതലാണ് ഹാർദിക് ചർച്ചകളിൽ നിറയുന്നത്. ഇപ്പോൾ താരത്തിനെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുമ്രയെ ഹാർദിക് ഫലപ്രദമായി ഉപയോഗിച്ചില്ലെന്നാണ് ടോം മൂഡി കുറ്റപ്പെടുത്തിയത്.
മുംബൈ ഇന്ത്യൻസ് ഒൻപത് റൺസിന് ജയിച്ച മത്സരത്തിലെ രണ്ടാം ഓവറിൽ പന്തെറിയാനെത്തിയ ബുമ്ര, ക്യാപ്റ്റൻ സാം കറൻ, റുസോ എന്നിവരെ പുറത്താക്കി മത്സരത്തിലെ താരമായിരുന്നു. “നേരത്തേ തന്നെ ബുമ്രയുടെ രണ്ട് ഓവറുകൾ പഞ്ചാബ് കിങ്സിനെ പ്രതിരോധത്തിലാക്കി. എന്നാൽ പിന്നീട് 13-ാം ഓവർവരെ അദ്ദേഹം പന്തെറിയാൻ എത്തിയില്ലെന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യം. മികച്ച രീതിയിലാണ് ബുമ ഓവറുകൾ പൂർത്തിയാക്കിയത്. പഞ്ചാബിനെ മത്സരത്തിലേക്കു തിരികെയെത്താൻ മുബൈ ഇന്ത്യൻസ് അനുവദിക്കുകയായിരുന്നു” എന്നാണ് ടോം മൂഡി പറഞ്ഞത്.
അതേസമയം, ബുമ്ര വീണ്ടും പന്തെറിയാൻ എത്തിയിരുന്നെങ്കിൽ അപ്പോൾ തന്നെ പഞ്ചാബിന്റെ സാധ്യതകൾ ഇല്ലാതാകുമായിരുന്നുവെന്നും ടോം മൂഡി കൂട്ടിച്ചേർത്തു. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 21 റൺസ് വഴങ്ങിയിരുന്നു. ഒരു സിക്സും ഫോറും മാത്രമാണ് താരത്തിൻ്റെ പന്തുകളിൽ പഞ്ചാബിന് അടിച്ചെടുക്കാൻ സാധിച്ചത്.