ക്രിക്കറ്റിൽ 21 ആം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വിജയ റെക്കോർഡ് നേടി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ആതിഥേയരായ ബംഗ്ലാദേശ് റൺസ് അടിസ്ഥാനത്തിൽ ചരിത്ര വിജയം നേടിയത്. 662 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസ് നേടി പുറത്തായി. അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് 546 റൺസിന് വിജയിച്ചു. ഒന്നാം ഇന്നിങ്സ് 382 റൺസ് ആണ് ബംഗ്ലാദേശ് നേടിയത്. രണ്ടാം ഇന്നിങ്സ് നാലിന് 425 ഡിക്ലയേഡ്. അതേസമയം അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 146 റൺസ് ആണ് നേടിയത്. രണ്ടാം ഇന്നിങ്സ് ഇത് 115 ആയി.
നാലാം ദിനത്തിൽ രണ്ടിന് 45 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ ടീം ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടു ദിവസവും എട്ട് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 617 റൺസ് ആണ് ടീമിന് വേണ്ടിയിരുന്നത്. എന്നാൽ വെറും 70 റൺസ് കൂട്ടിച്ചേർക്കുന്നതിന് മുൻപേ അഫ്ഗാൻ ടീമിന് തോൽവി സമ്മതിക്കേണ്ടി വന്നു. നാല് വിക്കറ്റ് നേടിയ ടസ്കിൻ അഹമ്മദും മൂന്നു വിക്കറ്റ് നേടിയ ഷോറിഫുൽ ഇസ്ലാമും ഓരോ വിക്കറ്റ് വീതം നേടിയ മെഹിദി ഹസൻ മിറാസും എബദോട്ട് ഹുസൈനുമാണ് രണ്ടാം ഇന്നിങ്സിൽ അഫ്ഗാനിസ്ഥാനെ പരാജയത്തിലേക്ക് എത്തിച്ചത്.
രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ ബംഗ്ലാദേശ് താരം നജ്മുൽ ഹുസൈൻ ഷാന്റോയാണ് മത്സരത്തിലെ പ്ലെയർ ഓഫ് മാച്ച്. അതേസമയം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ജയം കൂടിയാണിത്. 1928, 1934 വർഷങ്ങളിൽ യഥാക്രമം ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഇതിൻ മുൻപ് വലിയ ജയങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ 2005ൽ ചിറ്റഗോംഗിൽ സിംബാബ്വെയ്ക്കെതിരെ നേടിയ 226 റൺസ് ജയമായിരുന്നു ബംഗ്ലാദേശിന്റെ ഇതിനു മുൻപുള്ള ഏറ്റവും വലിയ സ്കോർ.