ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടറായി മുൻ ദേശീയ താരം അജിത് അഗാർക്കറിനെ നിയമിച്ചു. ബിസിസിഐ ആണ് നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചീഫ് സിലക്ടർ സ്ഥാനത്തേക്ക് ഇന്നലെ നടന്ന അഭിമുഖത്തിൽ അഗാർക്കർ മാത്രമായിരുന്നു പങ്കെടുത്തത്. ഇതേത്തുടർന്നായിരുന്നു തീരുമാനം. ഇന്ത്യയ്ക്കായി 191 ഏകദിനങ്ങളും 26 ടെസ്റ്റും 4 ട്വന്റി 20 മത്സരങ്ങളും കളിച്ച അഗാർക്കർ 1999, 2003, 2007 ഏകദിന ലോകകപ്പ് ടീമുകളിലും 2007ൽ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു.
അജിത് അഗാർക്കർക്ക് പുറമേ ശിവ് സുന്ദർ ദാസ്, സലീൽ അങ്കോല, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരാണ് സിലക്ഷൻ കമ്മിറ്റിയിലുള്ളത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുകയെന്നതാകും സിലക്ഷൻ കമ്മിറ്റിയുടെ ആദ്യ ചുമതല. കഴിഞ്ഞ ഫെബ്രുവരിയിൽ ചേതൻ ശർമ ചീഫ് സിലക്ടർ സ്ഥാനം ഒഴിഞ്ഞതിനേത്തുടർന്നാണ് അജിത് അഗാർക്കറെ തിരഞ്ഞെടുത്തത്.