ടി20 ലോകകപ്പിന്റെ ആവേശം ദിനംപ്രതി വർധിച്ചുവരികയാണ്. സൂപ്പർ എട്ട് പോരാട്ടം അവസാന ലാപ്പിലേയ്ക്ക് എത്തുമ്പോൾ സെമിയിൽ സീറ്റുറപ്പിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയാണ് അഫ്ഗാൻ സെമിയിലേയ്ക്ക് ടിക്കറ്റെടുത്തത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ അഫ്ഗാനിസ്ഥാൻ്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന് കാഴ്ചവെച്ചത്.
ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത് നാല് പോയിന്റാണ്. മൂന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇന്ത്യയ്ക്കെതിരായ അവസാന മത്സരം തോറ്റതാണ് ഓസീസിന് തിരിച്ചടിയായത്. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചിരുന്നെങ്കിൽ ഓസ്ട്രേലിയയ്ക്ക് സെമി ഫൈനൽ സാധ്യതയുണ്ടായിരുന്നു.
8 റൺസിനാണ് അഫ്ഗാൻ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. മഴമൂലം വിജയലക്ഷ്യം 19-ഓവറിൽ 114 റൺസാക്കിയിരുന്നു. എന്നാൽ ബംഗ്ലാദേശ് 105 റൺസിന് പുറത്താകുകയായിരുന്നു. ഗ്രൂപ്പിൽ നിന്ന് ഇന്ത്യ നേരത്തേ സെമിയിൽ എത്തിയിരുന്നു.