ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ അഫ്ഗാനിസ്താന് ഏഴു വിക്കറ്റ് ജയം. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ടീം ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദിയും (64 പന്തിൽ പുറത്താവാതെ 56), റഹ്മത്ത് ഷായും (54 പന്തിൽ 52) ആണ് അഫ്ഗാന് അനായാസ ജയം സമ്മാനിച്ചത്.
അതേസമയം ജയത്തോടെ പോയന്റ് പട്ടികയിൽ പാകിസ്താനെ മറികടന്ന് അഫ്ഗാൻ അഞ്ചാം സ്ഥാനം നേടിയിരിക്കുകയാണ്. ഏഴ് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയന്റാണ് അഫ്ഗാന്റെ സമ്പാദ്യം. അഫ്ഗാനിസ്താന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂർ അഹ്മദ് രണ്ടും മുജീബുർ റഹ്മാൻ ഒന്നും വിക്കറ്റ് വീഴ്ത്തി. നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്, റൊയെലോഫ് വാൻഡർ മെർവെ, സാഖിബ് സുൽഫീക്കർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലൻഡ്സിന് നാല് ബാറ്റർമാർ റണ്ണൗട്ടായി മടങ്ങിയത് വലിയ തിരിച്ചടിയായി. 86 പന്തിൽ 58 റൺസെടുത്ത സിബ്രാൻഡ് എയ്ങ്കെൽബ്രെക്ട് ആയിരുന്നു നെതർലൻഡ്സിന്റെ ടോപ് സ്കോറർ. റൊയെലോഫ് വാൻഡർ മെർവെ (11), മാക്സ് ഒഡൗഡ് 42 റൺസും കോളിൻ അക്കർമാൻ 29 റൺസും നേടി. വെസ്ലി ബരേസി (1), ബാസ് ഡി ലീഡ് (3), സ്കോട്ട് എഡ്വാർഡ്സ് (0), സാഖിബ് സുൽഫീക്കർ (3), ലോഗൻ വാൻ ബീക് (2), പോൾ വാൻ മീകെരേൻ (4), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ.