ഏറ്റവും വലിയ വിനോദോപാധിയാണ് സിനിമ. സിനിമാ പ്രേമികൾ അല്ലാത്തവർ വളരെ വിരളമായിരിക്കും. സൗദിയിലെ സിനിമാ പ്രേമികൾക്ക് സിനിമ കണ്ട് ആസ്വദിക്കാൻ ചലച്ചിത്ര മേളയ്ക്ക് തുടക്കമായിരിക്കുകയാണ്. പത്താമത് സൗദി ഫിലിം ഫെസ്റ്റിവലിന് ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിലാണ് (ഇത്റ) തിരി തെളിഞ്ഞത്. ഇത്റയും സിനിമ സൊസൈറ്റിയും സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 76 ചലച്ചിത്രങ്ങൾ മേളയിലെ സ്ക്രീനിൽ തെളിയും. സൗദി സംവിധായകൻ അബ്ദുൽറഹ്മാൻ സന്ദോക്ജി സംവിധാനം ചെയ്ത ‘അണ്ടർ ഗ്രൗണ്ടാ’യിരുന്നു ഉദ്ഘാടന ചിത്രം.
ഓരോ വർഷം കഴിയും തോറും ജി.സി.സി മേഖലയിൽ മേള പ്രശസ്തിയാർജിച്ചുവരുകയാണെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു. ഈ വർഷം ഇന്ത്യൻ സിനിമ, സയൻസ് ഫിക്ഷൻ എന്നിവ പ്രധാന തീമാണ്. ബോളിവുഡിന് അപ്പുറം ഇന്ത്യയുടെ സമ്പന്നമായ സിനിമ പാരമ്പര്യം വ്യക്തമാക്കുന്നതാണ് ഇന്ത്യൻ സിനിമ വിഭാഗം. ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും മേളയോടനുബന്ധിച്ച് നടക്കും. സിനിമകൾ കണ്ട് ആസ്വദിക്കാനും വിലയിരുത്താനും ഒപ്പം മറ്റ് ഭാഷകളിലെ സിനിമാ വിസ്മയങ്ങൾ കണ്ട് പുത്തൻ അനുഭവങ്ങൾ അടുത്തറിയാനുമുള്ള അവസരം കൂടിയാണിത്.