അകാലത്തിൽ വിട്ടകന്ന സുഹൃത്തും സഹപ്രവർത്തകനുമായ കലാഭവൻ മണിയുടെ ഓർമ്മകളിൽ വിതുമ്പി നടൻ സലിം കുമാർ. തനിക്ക് വന്ന അതേ അസുഖമാണ് മണിക്കും വന്നതെന്നും ഡോക്ടർമാർ നിർബന്ധിച്ചിട്ടും മണി ചികിത്സ എടുക്കാൻ കൂട്ടാക്കിയില്ലെന്നും സലിം കുമാർ വ്യക്തമാക്കി. തന്നെപ്പോലെ ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ മണി ഇന്നും തങ്ങളോടൊപ്പം ഉണ്ടാകേണ്ട വ്യക്തിയായിരുന്നു എന്നും ഇടറിയ ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു.
“മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കിൽ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നു. ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചിട്ട് മണിയോടൊന്ന് വന്ന് ചികിത്സ എടുക്കാൻ പറ എന്ന് പറഞ്ഞു. എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്.
സിംപിൾ ആയി മാറ്റാൻ പറ്റുമായിരുന്നു. അവൻ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയിൽ ഇരുന്നു പോലും സ്റ്റേജ് ഷോകൾ ചെയ്തിരുന്നു. അസുഖമുണ്ടെന്ന കാര്യം മണി അംഗീകരിക്കാൻ തയാറായിരുന്നില്ല. ജനങ്ങൾ എന്തുവിചാരിക്കും, സിനിമാക്കാർ അറിഞ്ഞാൽ അവസരങ്ങൾ നഷ്ടമാകുമോ, എന്നെല്ലാമുള്ള ഭയമായിരുന്നിരിക്കാം. യാഥാർത്ഥ്യത്തിന്റെ പാതയിൽ പോയിരുന്നെങ്കിൽ മണി ഇന്നും ജീവിച്ചിരുന്നേനെ” എന്നാണ് സലിം കുമാർ നിറകണ്ണുകളോടെ പറഞ്ഞത്. മലയാള സിനിമയേയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് 2016-ലാണ് കലാഭവൻ മണി വിടവാങ്ങിയത്.