ഏഷ്യൻ കപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ സഹൽ ബൂട്ടണിയും. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ മധ്യനിര താരവും മലയാളിയുമായ സഹൽ അബ്ദുൽ സമദ് കളിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് സൂചന നൽകി. ദോഹയിൽ നടന്ന പ്രീമാച്ച് വാർത്താ സമ്മേളനത്തിലാണ് സഹൽ ഉൾപ്പെടെയുള്ള മുഴുവൻ ടീം അംഗങ്ങളും മത്സരത്തിന് ഫിറ്റ്നസ് വീണ്ടെടുത്തായി കോച്ച് വ്യക്തമാക്കിയത്.
അൽബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ടീമിന് നിർണായകമാണെന്ന് കോച്ച് വ്യക്തമാക്കി. മാത്രമല്ല, മധ്യനിര താരം സഹൽ കളിക്കാൻ സജ്ജമാണെന്നും എന്നാൽ പ്ലെയിങ് ഇലവനിൽ ഇടമുണ്ടാകുമോ എന്ന് ഉറപ്പു പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പരിക്കു കാരണം ദീർഘ നാളായി താരം വിശ്രമത്തിലായിരുന്നു. ഇതിനാൽ ഗ്രൂപ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും മധ്യനിരയിൽ സഹൽ കളിച്ചിരുന്നില്ല. ഐ.എസ്.എൽ മത്സരത്തിനിടെയായിരുന്നു പരിക്ക്. എങ്കിലും അവസാന മത്സരത്തിന് മുമ്പായി പരിക്കു മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ 26 അംഗ സംഘത്തിൽ സഹലിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഏഷ്യ കപ്പ് മത്സരത്തിനായി ദോഹയിൽ എത്തിയത്.