അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും കല്ലുകടി. കഴിഞ്ഞ ദിവസം നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിനേത്തുടർന്ന് ചില വിമർശനങ്ങൾ ഉയരുന്നതിനിടെ സംഘടനയ്ക്കെതിരെ വലിയ ആരോപണവുമായി എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവും മിമിക്രി താരവുമായ രമേഷ് പിഷാരടി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ രമേഷ് പിഷാരടി തന്നെക്കാൾ കുറവ് വോട്ട് നേടിയവർ ജയിച്ചുവെന്നും കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് എല്ലാ അംഗങ്ങൾക്കും കത്തയച്ചിരിക്കുകയാണ് രമേഷ് പിഷാരടി.” ജനാധിപത്യവ്യവസ്ഥിതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് കൂടുതൽ ലഭിക്കുകയും അയാളെക്കാൾ വോട്ട് കുറഞ്ഞവർക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിന് തുല്യമാണ്. ഞാൻ പരാജയപ്പെട്ടെന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാൾ ഗണ്യമായ വോട്ടുകൾ കുറവുള്ളവർ വിജയികളായി അറിയപ്പെടുമ്പോൾ. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു.
വനിതകൾക്കുവേണ്ടി നാലു സീറ്റുകൾ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയിൽ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീ സംവരണം കൃത്യമായി നടപ്പാക്കാൻ ബൈലോ ഭേദഗതി ചെയ്യണം” എന്നാണ് രമേഷ് പിഷാരടി തുറന്നടിച്ചത്.